ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബഹ്‌റാഇച്ചില്‍ അടുത്തിടെയുണ്ടായ കലാപത്തില്‍ മുസ്ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ പൊലീസ് കൂട്ടുന്നുവെന്ന ആക്ഷേപങ്ങള്‍ ശരിവച്ച് റിപ്പോര്‍ട്ട്. ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ മുസ്ലിംകള്‍ക്കെതിരേ കലാപം നടത്താന്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായെന്ന് കലാപകാരികള്‍ തന്നെയാണ് സ്ഥിരീകരിച്ചത്. കലാപകാരികളായ സബോരി മിശ്ര, പ്രേം മിശ്ര എന്നീ യുവാക്കള്‍ ദൈനിക് ഭാസ്‌കര്‍ എന്ന ഹിന്ദി പത്രത്തിന് മുമ്പാകെ ഒളികാമറാ ഓപ്പറേഷനില്‍ നല്‍കിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യം പുറത്തുവന്നത്.
|
ബഹ്‌റാഇച്ചിലെ മഹാസി ടൗണില്‍ ഒക്ടോബര്‍ 13ന് നടന്ന ഘോഷയാത്രയ്ക്കിടെ 22 കാരനായ റാം ഗോപാല്‍ മിശ്ര മുസ്ലിം വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച പച്ചക്കൊടി നീക്കംചെയ്ത് പകരം കാവിക്കൊടിസ്ഥാപിച്ചതാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. സംഘര്‍ഷത്തില്‍ രാം ഗോപാല്‍ മിശ്ര കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ മറവിലാണ് ഹിന്ദുത്വവാദികളായ അക്രമി സംഘം മേഖലയിലെ മുസ്ലിം വീടുകളും വ്യാപാരസ്ഥാപനങ്ങളും വന്‍തോതില്‍ കൊള്ളയടിക്കുകയും അക്രമിക്കുകയുംചെയ്തത്. പ്രദേശത്ത് മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബൈക്ക് ഷോറൂമുകള്‍, ഒരു ആശുപത്രി, നിരവധി കടകള്‍, വീടുകള്‍ എന്നിവയും അക്രമികള്‍ തകര്‍ത്തതില്‍ ഉള്‍പ്പെടും. ഇതെല്ലാം കലാപകാരികള്‍ ഒളികാമറാ ഓപ്പറേഷനില്‍ സമ്മതിക്കുന്നുണ്ട്.
മുസ്‌ലിംകള്‍ക്കെതിരായ കലാപകാരികളുടെ ഭാഗമായിരുന്നു തങ്ങളെന്ന് സബോരി മിശ്രയും പ്രേം മിശ്രയും ദൈനിക് ഭാസ്‌കറിനോട് സമ്മതിച്ചു.
കലാപകാരികളുടെ വാക്കുകള്‍: ‘ഒക്ടോബര്‍ 14ന് ഞങ്ങള്‍ ഏതാനും വാഹന ഏജന്‍സി ഷോ റൂമുകള്‍ക്ക് തീയിട്ടു. നിരവധി വിലകൂടിയ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. നിരവധി ആളുകള്‍ തടിച്ചുകൂടിയതിനാല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യേണ്ടിവന്നില്ല. കൂട്ടത്തില്‍ ആരോ ഒറ്റിക്കൊടുത്തു. അല്ലെങ്കില്‍ മഹാരാജ്ഗഞ്ചിനെ ഞങ്ങള്‍ തുടച്ചുനീക്കുമായിരുന്നു- രണ്ടുപേരും പറഞ്ഞു.
അബ്ദുല്‍ ഹമീദ് എന്നയാളാണ് റാം ഗോപാല്‍ മിശ്രയെ വെടിവച്ചുകൊന്നത്. അബ്ദുല്‍ ഹമീദിന് മരിച്ചയാളുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ശത്രുത ഇല്ലായിരുന്നുവെങ്കില്‍ ഹമീദിന്റെ വീട്ടില്‍ നിന്ന് മിശ്ര പച്ച പതാക അഴിക്കുമായിരുന്നില്ലെന്നും പൊലിസ് പറഞ്ഞു.
Police intervened communally in Bahraich riots in U.P





