നാഗര്‍കോവില്‍: പൊലീസ് വേഷത്തില്‍ യൂണിഫോം ധരിച്ച് ബ്യൂട്ടിപാര്‍ലറിലെത്തി ഫേഷ്യല്‍ ചെയ്ത് പണം നല്‍കാതെ മുങ്ങിയ യുവതി പിടിയില്‍. തമിഴ്‌നാട് തേനി പെരിയപാളയം സ്വദേശിയായ അബി പ്രഭയാണ് (34) പിടിയിലായത്.
|
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്ഥലത്തെ SI ആണ് എന്നവകാശപ്പെട്ടാണ് പാര്‍വതിപുരം ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാരലറിൽ ഇവരെത്തിയത്. ഫേഷ്യല്‍ ചെയ്ത് കഴിഞ്ഞ് പണം ചോദിച്ചപ്പോള്‍ താന്‍ വടശ്ശേരി എസ്‌ഐയാണെന്നും കാശ് പിന്നീട് തരാം എന്നുമായിരുന്നു മറുപടി.

സംശയം തോന്നിയ വെങ്കടെശ് പൊലീസില്‍ വിവരമറിയിച്ചു. തുടർന്നെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കാമുകന്‍ പറഞ്ഞിട്ടാണ് പൊലീസ് വേഷത്തിലെത്തിയത് എന്നായിരുന്നു യുവതിയുടെ മറുപടി.
തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തുവന്നത്.
പോലീസുകാരിയെ മാത്രമേ വിവാഹം ചെയ്യാവൂ എന്ന കാമുകന്റെ മാതാപിതാക്കളുടെ നിർബന്ധം പരിഗണിച്ച് പോലീസ് യൂണിഫോം അണിയുകയും, തുടർന്ന് തട്ടിപ്പുകൾ നടത്തി വരികയും ചെയ്യുകയായിരുന്നു അഭി പ്രഭ. തട്ടിപ്പ് നടത്താനായി ഇവർ വ്യാജ പോലിസ് ഐഡി കാർഡും ഉണ്ടാക്കി.
അഭിപ്രഭ ആദ്യം വിവാഹം ചെയ്തത് തേനി ജില്ലക്കാരനായ മുരുകൻ എന്നയാളെയായിരുന്നു. 13 വർഷം മുമ്പായിരുന്നു ഇത്. ഈ ബന്ധത്തിൽ അഭിപ്രഭയ്ക്ക് ഒരു മകനുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം 6 വർഷമേ നീണ്ടുനിന്നുള്ളൂ.

വിവാഹം വേർപിരിഞ്ഞ ശേഷം അഭിപ്രഭ ചെന്നൈയിലേക്ക് താമസം മാറ്റി. ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നേടി. അതേ കമ്പനിയിൽ സഹപ്രവർത്തകനായ പൃഥ്വിരാജുമായി പ്രണയത്തിൽ ആയി. മൂന്ന് മാസം മുമ്പ് ഇരുവരും ചേർന്ന് സഹപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി തിരുവനന്തപുരത്ത് വന്നു. ട്രെയിൻ യാത്രക്കിടയില്‍ അഭിപ്രഭ, ശിവ എന്നയാളുമായി പരിചയപ്പെട്ടു. പരമാർത്ഥലിംഗപുരം പള്ളിവിളയിലെ സ്വദേശിയായ ശിവ അവിവാഹിതനാണെന്ന് അറിഞ്ഞതോടെ അഭിപ്രഭ വിവാഹത്തിനു സമ്മർദം ചെലുത്തി. എന്നാൽ പോലീസ് ഉദ്യോഗസ്ഥയെ മാത്രം വിവാഹം കഴിക്കാൻ പാടുള്ളൂ എന്നാണ് വീട്ടുകാരുടെ നിബന്ധന എന്ന് ശിവ അറിയിച്ചു. ഇതോടെ താൻ പോലീസിലാണെന്ന് അഭിപ്രഭ പറഞ്ഞു.
ശിവയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ അഭി പ്രഭ പൃഥ്വിരാജ് വഴി പോലീസ് യൂണിഫോം സ്വന്തമാക്കി. ഒപ്പം യൂണിഫോമിൽ ചെന്നൈ, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് വിവിധ ഫോട്ടോകൾ എടുത്തു കാണിക്കുകയും ചെയ്ത്.
ഇതിനിടയിലാണ് അഭി പ്രഭ വിവാഹത്തിന് ഒരുങ്ങാൻ വേണ്ടി നാഗർകോവിലിലെ ബ്യൂട്ടിപാർലറിൽ എത്തി തട്ടിപ്പ് നടത്തിയത്.
കാമുകനായി പൊലീസ് അന്വേഷണം നടത്തിവരികാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ തക്കല ജയിലിൽ അടച്ചു.
Woman Impersonating As SI Arrested For Defrauding Beautician





