26
Dec 2024
Sun
26 Dec 2024 Sun
Welfare pension fraud: Audit of all local bodies

തിരുവനന്തപുരം: കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിശദമായ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയത് അന്വേഷിക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റിയുടെ സേവനം പ്രയോജനപ്പെടുത്താനാണ് തീരുമാനം. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിച്ചായിരിക്കും ഓഡിറ്റ് നടത്തുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്നും ശേഖരിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം സോഷ്യല്‍ ഓഡിറ്റിങ്ങിന്റെ ഭാഗമായി പേരുകള്‍ പ്രസിദ്ധീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തട്ടിപ്പില്‍ വകുപ്പ് തല നടപടികളിലേക്ക് വേഗത്തില്‍ കടക്കാനാണ് വകുപ്പുകളുടെ തീരുമാനം. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പ് തലത്തില്‍ ആദ്യം വിശദീകരണം തേടും. തുടര്‍ന്ന് നടപടിയിലേയ്ക്ക് കടക്കുകയാവും സര്‍ക്കാര്‍ ചെയ്യുക.

ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മുന്നിലേക്ക് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് വിവരം. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ മെയിലായും പരാതികള്‍ പ്രവഹിക്കുന്നത്. പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ ഓഡിറ്റ് പരിശോധനക്ക് തീരുമാനമായത്.

Welfare pension fraud: Audit of all local bodies