26
Jan 2025
Thu
26 Jan 2025 Thu
couple hanged to death after wedding anniversary

നാഗ്പുര്‍: ഇരുപത്തിയാറാം വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചതിന് പിന്നാലെ ജീവിതം അവസാനിപ്പിച്ച് ദമ്പതികള്‍. (Couple hanged to death after wedding anniversary) മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജെറില്‍ ഡാംസന്‍ ഓസ്‌കര്‍ കോണ്‍ക്രിഫ്(57), ഭാര്യ ആന്‍ (46) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വിവാഹ വാര്‍ഷികം ആഘോഷമാക്കിയതിന് പിന്നാലെ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ ദിവസം ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. ആന്‍ ആഭരണങ്ങളും പൂവും ചൂടിയിരുന്നു.

ജെറിന്റെ മൃതദേഹം അടുക്കളയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ആനിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.

ALSO READ: ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡില്‍; ലൈംഗിക ഉദ്ദേശത്തോടെ നിരന്തരം ഇടപെട്ടു; അതിഥികളായെത്തുന്ന സ്ത്രീകളെ കൈപിടിച്ച് വട്ടംകറക്കുന്നത് സ്ഥിരം പരിപാടിയെന്ന് റിമാന്‍ഡ് റിപോര്‍ട്ട്

ആന്‍ ആദ്യം തൂങ്ങി മരിക്കുകയും ഇതിന് ശേഷം മൃതദേഹം അഴിച്ച് കട്ടിലില്‍ കിടത്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശേഷം ജെറിന്‍ ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരിക്കുന്നതിന് തൊട്ടുമുന്‍പ് ദമ്പതികള്‍ വാട്സ്ആപ്പില്‍ ആത്മഹത്യാ കുറിപ്പ് സ്റ്റാറ്റസായി പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ പോലീസിനെ ഉള്‍പ്പെടെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

ഇരുവരുടെയും മൊബൈല്‍ പോലീസ് പരിശോധിച്ചു. മരണത്തിന് തൊട്ടുമുന്‍പ് ആന്‍ ചിത്രീകരിച്ച ഒരു വീഡിയോ ഫോണില്‍ കണ്ടെത്തി.

തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വത്തുവകകള്‍ എല്ലാവരും തുല്യമായി വീതിച്ചെടുക്കണമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. കൈകള്‍ കോര്‍ത്തുവെച്ച നിലയില്‍ മൃതദേഹം സംസ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു,

മുംബൈയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു ജെറില്‍. കൊവിഡ് കാലത്ത് ഇദ്ദേഹം ജോലി അവസാനിപ്പിച്ചിരുന്നു. പണം പലിശയ്ക്ക് നല്‍കിയായിരുന്നു ഇവര്‍ പിന്നീട് ജീവിച്ചിരുന്നത്.

ദമ്പതികള്‍ക്ക് കുട്ടികളില്ല. ഇത് ഇരുവരേയും മാനസികമായി വിഷമിപ്പിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.