തിരുവനന്തപുരം കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര(30)യെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട ഇന്‍സ്റ്റഗ്രാം സുഹൃത്തും നീണ്ടകര ദളവാപുരം സ്വദേശിയുമായ ജോണ്സണ് ആണ് പിടിയിലായത്.
|
കോട്ടയം കുറിച്ചിയില്‍ നിന്നാണ് പ്രതിയെ ചിങ്ങവനം പോലീസ് പിടികൂടിയത്. വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. വിഷം കഴിച്ചുവെന്ന സംശയത്താല്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ ഭര്‍ത്താവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ സ്കൂട്ടറും വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് സ്കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഒരു വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്സണ് എന്ന് പോലീസ് കണ്ടെത്തി. ഇന്‍സ്റ്റഗ്രാമിലൂടെ റീലുകള്‍ അയച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.
നേരത്തെ യുവതി ജോണ്‍സനൊപ്പം പല സ്ഥലങ്ങളിലും പോയതായും പോലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്സണ് പണം തട്ടിയിരുന്നത്. ഒടുവില്‍ കൂടെ പോകണമെന്ന് ജോണ്സണ് യുവതിയോട് പറഞ്ഞു. എന്നാല്‍ ആവശ്യം യുവതി നിരാകരിച്ചു. ഇതാണ് കൊലപാതകം നടത്താന്‍ ജോണ്‍സനെ പ്രേരിപ്പിച്ചത്. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒന്‍പതോടെ വീട്ടിലെത്തിയ ജോണ്സന് കുടിക്കാന്‍ ആതിര ചായ കൊടുത്തു. ഇതിനു ശേഷമായിരുന്നു കൊലപാതകം നടത്തി ജോണ്സന് കടന്നുകളഞ്ഞത്.
ALSO READ: തിരുവനന്തപുരത്ത് പൂജാരിയുടെ ഭാര്യയെ വീട്ടിൽ കയറി കൊന്നു; ഇൻസ്റ്റഗ്രാം സുഹൃത്തിനായി തിരച്ചിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





