|
ദിസ്പൂർ: പ്രശസ്ത മാദ്ധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പൊലീസ്. ‘ദി വയറിലെ’ മാദ്ധ്യമപ്രവർത്തകരാണ് ഇരുവരും. ദി വയറിന്റെ സ്ഥാപകനാണ് സിദ്ധാർത്ഥ് വരദരാജൻ. ദി ഹിന്ദുവിന്റെ എഡിറ്റർ ആയിരുന്നു മുൻപ് അദ്ദേഹം. നേരത്തെ CNN IBN മാനേജിങ് എഡിറ്റർ ആയിരുന്ന കരൺ, രാജ്യത്തെ ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളാണ്.
ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ കോടതി നിർദേശത്തിന് തൊട്ട് പിന്നാലെയാണ് പുതിയ കേസ്.എന്നാൽ പുതിയ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ അസം പൊലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യദ്രോഹം അടക്കം ആറ് വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗുവഹാത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഈ മാസം 22നു ഗുവഹാത്തി ക്രൈംബ്രാഞ്ചിന് മുൻപാകെ ഹാജരാകാനാണ് നോട്ടിസിലെ നിർദേശം. ഇരുവരെയും ചോദ്യം ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ടെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
‘ദി വയറിൽ’ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ സുപ്രീംകോടതിയുടെ ഉത്തരവ് വന്നത് ജൂലൈ മാസം 22നായിരുന്നു.
Sedition case filed against prominent journalists Siddharth Varadarajan and Karan Thapar


