പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ തിരക്കിട്ട് എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന് എതിരായി സംസ്ഥാന സര്‍ക്കാറും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ ഹരജികളില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. ഹരജികള്‍ നവംബര്‍ 26ന് വീണ്ടും പരിഗണിക്കും.
|
വിശദമായ വാദംകേട്ടതിന് ശേഷം സ്റ്റേ വേണമോയെന്ന തീരുമാനമെടുക്കും. കേരളത്തിന്റെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേകമായി കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ഇന്ന് ഹരജികള്‍ പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല. കമ്മീഷന്റെ അഭിഭാഷകന്റെ കൂടി അഭിപ്രായം കേട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കുറച്ച് ദിവസം കാത്തിരിക്കുവെന്നും സുപ്രീംകോടതി ഹരജിക്കാരോട് പറഞ്ഞു. നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയാണ് ഹരജികള്‍ പരിഗണിച്ചത്.
സംസ്ഥാന സര്‍ക്കാരും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം.തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പാര്‍ട്ടികള്‍ ഹരജികളിലെ വാദം.
അതേസമയം, സംസ്ഥാനത്തെ എസ്.ഐ.ആര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. കേരളത്തില്‍ 99 ശതമാനം എസ്.ഐ.ആര്‍ ഫോമുകളും ബി.എല്‍.ഒമാര്‍ വിതരണം ചെയ്തുകഴിഞ്ഞു. അത് തിരികെ വാങ്ങുന്നതാണ് ഇനിയുള്ള ജോലി. അതിനായി ബൂത്തുതലത്തില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
ബി.എല്‍.ഒമാര്‍ കമീഷന്റെ അവിഭാജ്യ ഘടകമാണ്. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ഉണ്ടാവുന്നുണ്ട്. ബി.എല്‍.ഒമാര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.





