12
Feb 2026
Thu
12 Feb 2026 Thu
Meerut SIR

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ 200ഓളം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരേ കടുത്ത പ്രതിഷേധം. ഭൂരിഭാഗവും മുസ്ലിം വോട്ടര്‍മാരെയാണ് നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഇത് പ്രദേശത്ത് വലിയ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള ‘ഫോം 7’ അപേക്ഷകള്‍ തങ്ങളുടെ പേരില്‍ ആരോ മുന്‍കൂട്ടി പൂരിപ്പിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് (BLO) നല്‍കിയതായി ഗ്രാമവാസികള്‍ കണ്ടെത്തി.

പേര് നീക്കം ചെയ്യപ്പെട്ട 200 പേരില്‍, ജീവിച്ചിരിക്കുന്ന 60 പേരെ മരിച്ചവരായോ അല്ലെങ്കില്‍ നാടുവിട്ടു പോയവരായോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതറിഞ്ഞ നാട്ടുകാര്‍ അമീനാബാദ് പ്രൈമറി സ്‌കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പൂരിപ്പിച്ച ഫോമുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഈ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

പ്രാദേശിക ബിജെപി പ്രവര്‍ത്തകനാണ് ബിഎല്‍ഒയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ഫോമുകള്‍ നല്‍കിയതെന്ന് ഗ്രാമപ്രധാന്‍ താലിബ് ചൗധരി ആരോപിച്ചു. മുഹമ്മദ് അയാസ് എന്ന വ്യക്തിയെ ‘നാടുവിട്ടു പോയവന്‍’ എന്നാണ് ഫോമില്‍ രേഖപ്പെടുത്തിയിരുന്നത്. മന്‍വീര്‍ എന്ന വ്യക്തിയാണ് തനിക്ക് ഈ ഫോമുകള്‍ നല്‍കിയതെന്ന് ബിഎല്‍ഒ മുഹമ്മദ് സഫര്‍ സ്ഥിരീകരിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍ അയാള്‍ അത് നല്‍കാന്‍ തയ്യാറായില്ലെന്നും സഫര്‍ പറഞ്ഞു.

നടപടിയെടുത്ത് അധികൃതര്‍

മീററ്റ് ജില്ലാ മജിസ്ട്രേറ്റ് വി.കെ. സിംഗ് സംഭവത്തില്‍ ഗുരുതരമായ വീഴ്ചകള്‍ നടന്നതായി സമ്മതിച്ചു. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരു നിയമപരമായ പ്രക്രിയയാണെന്നും അതിന് കൃത്യമായ ഹിയറിങ് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തിന് പിന്നാലെ, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഫോമുകള്‍ സ്വീകരിച്ചതിനും ബൂത്തിന് സമീപം പ്രതിഷേധം നടക്കാന്‍ സാഹചര്യം ഒരുക്കിയതിനും ബിഎല്‍ഒയെ സസ്‌പെന്‍ഡ് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെ ചോദ്യം ചെയ്ത് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കമാണിതെന്ന് മുസ്ലിം താമസക്കാര്‍ വിശ്വസിക്കുന്നു. ഈ സംഭവം പ്രദേശത്തെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ഭീതിക്കും അനിശ്ചിതത്വത്തിനും കാരണമായിട്ടുണ്ട്.