ഇന്ധന വില കൂട്ടാന്‍ സമ്മര്‍ദ്ദം ശക്തമാക്കി എണ്ണ കമ്പനികള്‍. പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക പാചക വാതകം എന്നിവയുടെ വില ഉയര്‍ത്തണമെന്ന് എല്ലാ കമ്പനികളും ആവശ്യമുയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.
|
പെട്രോളിന് ലിറ്ററിന് 20 രൂപ നഷ്ടമാണെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഡീസല്‍ നഷ്ടം ലിറ്ററിന് 100 രൂപയിലേക്കെത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യം തല്‍ക്കാലം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍, ഒരാഴ്ച്ചയ്ക്കകം അനുകൂല പ്രതികരണം ഉണ്ടാവുമെന്നാണ് റിപോര്‍ട്ട്. അങ്ങിനെ വന്നാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയിലും വില പുതുക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാല്‍, നിലവില്‍ വില വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതോടെ തങ്ങള്‍ വലിയ നഷ്ടം നേരിടുകയാണെന്ന് എണ്ണക്കമ്പനികള്‍ വാദിക്കുന്നു. ലിറ്ററിന് 10 മുതല്‍ 20 രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഉടന്‍ വില വര്‍ദ്ധിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍, അധിക ദിവസം ഇത് തുടരില്ലെന്നാണ് റിപോര്‍ട്ട്. ഇന്ധന വില വര്‍ദ്ധനവ് സംബന്ധിച്ച് നിലവില്‍ യാതൊരു ശുപാര്‍ശയും പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.



