ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലകൾ സംയോജിപ്പിക്കാൻ ഏകീകൃത ദേശീയ പ്ലാറ്റ്ഫോമുമായി കേന്ദ്രസർക്കാർ. വാഹന നിർമാതാക്കൾ, എണ്ണ വിപണന കമ്പനികൾ, സ്വകാര്യ ചാർജ് പോയിൻ്റ് ഓപ്പറേറ്റർമാർ എന്നിവർ പ്രവർത്തിപ്പിക്കുന്ന ചാർജിങ് സംവിധാനങ്ങൾക്കായാണ് ഏകീകൃത പ്ലാറ്റ്ഫോം പുറത്തിറക്കുന്നത്. മൊബൈൽ ആപ്പ് ഉടൻ എത്തുമെന്നാണ് വിവരം. ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ യുനിഫൈഡ് ഭാരത് ഇ-ചാർജ് (UBC) സംരംഭത്തിന്റെ ഭാഗമായിരിക്കും ഇത്.
|
മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ചാർജോൺ, ബോൾട്ട് എർത്ത് തുടങ്ങിയ കമ്പനികൾ നടത്തുന്ന ചാർജിങ് നെറ്റ്‌വർക്കുകൾ ഡിജിറ്റൽ ആർച്ച്, ബോൾട്ട് തുടങ്ങിയവ യുനീഫൈഡ് ഭാരത് ഇ-ചാർജിന് കീഴിൽ വരും.
ഇവി ഉപയോക്താക്കളെ നെറ്റ്‌വർക്കുകളിലുടനീളമുള്ള ചാർജിങ് സ്റ്റേഷനുകൾ പരിധിയില്ലാതെ കണ്ടെത്താനും ബുക്ക് ചെയ്യാനും ആക്‌സസ് ചെയ്യാനും ഓപ്പറേറ്റർമാരുടെ സഹായമില്ലാതെ തന്നെ ചാർജർ ലഭ്യത, പ്രവർത്തന സമയം, ചാർജിംഗ് വേഗത, താരിഫുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകാനും ഏകീകൃത പ്ലാറ്റ്‌ഫോം അനുവദിക്കും.
വിവിധ ചാർജിങ് നെറ്റ്‌വർക്കുകൾ ആക്‌സസ് ചെയ്യുന്നതിന് ഒന്നിലധികം ആപ്പുകളും ക്രെഡൻഷ്യലുകളും പേമെൻ്റ് സംവിധാനങ്ങളും ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകത കുറക്കാൻ ഈ സംരംഭം വഴി കഴിയും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നികത്തുന്നതിനായി രാജ്യത്തുടനീളം ഏകദേശം 72,300 പൊതു ഇ.വി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി 2,000 കോടി രൂപ വകയിരുത്തി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിൽ സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ALSO READ: പ്രതിഷേധത്തിനു പിന്നാലെ ജ്യോതിഷിയുടെ സർക്കാർ നിയമനം റദ്ദാക്കി വിജയ്



