31
May 2026
Sun
31 May 2026 Sun
Reji Cherian MLA and G Sudhakaran MLA clash over Thottappally Spillway visit

ആരോപണ പ്രത്യാരോപണങ്ങളുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനും കുട്ടനാട് എംഎല്‍എ റെജി ചെറിയാനും മാധ്യമങ്ങള്‍ക്കു മുമ്പില്‍. തന്നെ അറിയിക്കാതെ റെജി ചെറിയാന്‍ തോട്ടപ്പള്ളി സ്പില്‍വേ സന്ദര്‍ശിച്ചതിനെതിരേ ജി സുധാകരന്‍ പരസ്യ വിമര്‍ശനം നടത്തിയതാണ് റെജി ചെറിയാനെ പ്രകോപിപ്പിച്ചത്. തോട്ടപ്പള്ളി പൊഴി തുറന്നു കിടക്കുകയാണോ എന്ന് അറിയാന്‍ ആണ് പോയത്. അതിനുള്ള അവകാശം കുട്ടനാട് എംഎല്‍എയ്ക്ക് ഉണ്ട്. നാലും അഞ്ചും പെന്‍ഷനും വാങ്ങി കറങ്ങി നടക്കുന്ന ആളല്ല ഞാന്‍. ഇവിടെ കള്ളുകുടിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ആ പാര്‍ട്ടിക്ക് അതിന്റെ പ്രയോജനം ഉണ്ടായിക്കാണുമെന്നും റെജി ചെറിയാന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെജി ചെറിയാനെതിരെ പ്രിവിലേജ് കമ്മിറ്റിയില്‍ താന്‍ പരാതി നല്‍കിയാല്‍ ശിക്ഷിക്കപ്പെടുമെന്നും ആദ്യമായി എംഎല്‍എ ആയ ഒരാള്‍ മറ്റൊരു എംഎല്‍എയ്ക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ജി സുധാകരന്റെ ആരോപണം. നാലഞ്ച് പാര്‍ട്ടി മാറിവന്ന ആള്‍ താനറിയാതെ തോട്ടപ്പള്ളിയില്‍ സന്ദര്‍ശനം നടത്തി. ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണ് അദ്ദേഹമെന്നും തകര്‍ന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.

റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലിനെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. താന്‍ അവിടെ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണില്ലെന്നും അവിടെ സ്ഥിരമായി വെള്ളമടിക്കാന്‍ പോകുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ ആരൊക്കെയാണെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെയാണ് റെജി ചെറിയാന്‍ സുധാകരനെതിരേ രംഗത്തുവന്നത്. എംഎല്‍എമാരുടെ രാജാവാകാന്‍ ജി സുധാകരന്‍ ശ്രമിക്കേണ്ടെന്നു പറഞ്ഞ റെജി ചെറിയാന്‍ താന്‍ ഒരു പാര്‍ട്ടി മാത്രമാണ് മാറിയതെന്നും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കിയ പാര്‍ട്ടിയില്‍ നിന്നും വിട്ടു പോകുന്നതില്‍ സുധാകരന് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ യുഡിഎഫില്‍ ആണ് എന്നത് സുധാകരന്‍ മനസ്സിലാക്കിയിട്ടില്ലെന്നും റെജി ചെറിയാന്‍ പറഞ്ഞു. തങ്ങളുടെയൊക്കെ വോട്ട് മേടിച്ചാണ് പുള്ളി ജയിച്ചതെന്നും വ്യക്തിപരമായി പറഞ്ഞാല്‍ അതിനപ്പുറം താന്‍ പറയുമെന്നും റെജി ചെറിയാന്‍ പറഞ്ഞു.
ജി സുധാകരന്‍ മന്ത്രി ആയിരുന്ന കാലത്താണ് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ കൊണ്ടുപോയതെന്ന് റെജി ചെറിയാന്‍ ആരോപിച്ചു. മണ്ണ് കൊണ്ടു പോയത് എങ്ങോട്ടാണെന്ന് ഭരിച്ചവര്‍ക്കാണ് അറിയാവുന്നതെന്നും താന്‍ അവിടെ പോയത് മണ്ണുവാരി കൊണ്ട് പോകാന്‍ അല്ലെന്നും റെജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ഇറാനില്‍ യുഎസിന്റെ എഫ്-15 വീഴ്ത്തിയത് ചൈനീസ് മിസൈല്‍