ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി അവിവാഹിതയായ 19കാരി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി)അധികൃതര്‍ മുമ്പാകെയാണ് പെണ്‍കുട്ടി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
|
സിഡബ്ല്യുസി അധികൃതര്‍ കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. യുവതി വലിച്ചെറിഞ്ഞ കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് നവജാതശിശുവിനെ കണ്ടെത്തി ചികില്‍സ നല്‍കിയത്.
പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു 19കാരി ഉണ്ടായിരുന്നത്. വയറുവേദനയ്ക്ക് ചികില്‍സ തേടി ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ കയറി പ്രസവിച്ച ശേഷം പുക്കിള്‍ കൊടി കൈകൊണ്ടു വലിച്ചുപൊട്ടിച്ച ശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്കു വലിച്ചെറിയുകയായിരുന്നു. യുവതി ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
അതേസമയം കൊല്ലാന്‍ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താല്‍ക്കാലിക സംരക്ഷണത്തിനായി മാറ്റിയെന്നും സിഡബ്ല്യുസി പറഞ്ഞു.
താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് പെണ്‍കുട്ടി നേരത്തെ ഡിഡബ്ല്യുസിക്കു നല്‍കിയ മൊഴി. പെണ്‍കുട്ടിക്കെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടി അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി അയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്.
ALSO READ: ഷാർജയിൽ മലയാളിയെ കുത്തിക്കൊന്നു

