11
Jun 2026
Thu
11 Jun 2026 Thu
INDIANS IN WORLD CUP FOOTBALL

ഇന്ത്യയില്‍ ക്രിക്കറ്റിനോളം വലിയ ജനപ്രീതി ഫുട്‌ബോളിന് അവകാശപ്പെടാനില്ലെങ്കിലും, ഓരോ നാല് വര്‍ഷം കൂടുമ്പോഴും എത്തുന്ന ഫിഫ ലോകകപ്പ് മലയാളികളടക്കമുള്ള കായികപ്രേമികളില്‍ വലിയ ആവേശമാണ് ഉണ്ടാക്കാറുള്ളത്. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും, ഫുട്‌ബോളിലെ ഈ മഹാമേളയില്‍ ഇന്ത്യന്‍ ബന്ധമുള്ള നാല് താരങ്ങള്‍ വ്യത്യസ്ത രാജ്യങ്ങള്‍ക്കായി കളത്തിലിറങ്ങുന്നുണ്ട്. ആഗോള ഫുട്‌ബോള്‍ വേദിയില്‍ ഇന്ത്യയുടെ പെരുമ ഉയര്‍ത്തുന്ന ആ നാല് താരങ്ങള്‍ ഇവരാണ്:

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍പ്രീത് സിംഗ് (ന്യൂസിലന്‍ഡ്)

ഓക്ലന്‍ഡില്‍ ജനിച്ച സര്‍പ്രീത് സിംഗിന്റെ കുടുംബം പഞ്ചാബില്‍ നിന്നുള്ളവരാണ്. 27 വയസ്സുകാരനായ ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഓസ്ട്രേലിയന്‍ എ-ലീഗ് ക്ലബ്ബായ ‘വെല്ലിംഗ്ടണ്‍ ഫീനിക്‌സി’ലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2015-ലെ ഫിഫ അണ്ടര്‍-17 ലോകകപ്പിലും, 2017, 2019 വര്‍ഷങ്ങളിലെ അണ്ടര്‍-20 ലോകകപ്പുകളിലും അദ്ദേഹം ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോകപ്രശസ്ത ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലും താരം കളിച്ചിട്ടുണ്ട് (നാല് വര്‍ഷത്തിന് ശേഷം അദ്ദേഹം ക്ലബ്ബ് വിട്ടു). നിലവില്‍ സെര്‍ബിയന്‍ ക്ലബ്ബായ എഫ്.കെ ടി.എസ്.സിയില്‍ (FK TSC) നിന്നും ലോണ്‍ വ്യവസ്ഥയില്‍ വീണ്ടും വെല്ലിംഗ്ടണ്‍ ഫീനിക്‌സിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അദ്ദേഹം. ‘മത്സരങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്,’ സര്‍പ്രീത് പറയുന്നു.

സാമുവല്‍ മുത്തുസാമി (കോംഗോ)

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് വേണ്ടി കളിക്കുന്ന സാമുവല്‍ മുത്തുസാമിക്ക് തമിഴ് പാരമ്പര്യമാണുള്ളത്. 29-കാരനായ മുത്തുസാമി ഫ്രാന്‍സിലാണ് ജനിച്ചതെങ്കിലും, മാതാപിതാക്കളോ മുത്തശ്ശിയോ ജനിച്ച രാജ്യം പ്രതിനിധീകരിക്കാമെന്ന ഫിഫയുടെ യോഗ്യതാ മാനദണ്ഡം അനുസരിച്ച് അദ്ദേഹം കോംഗോ തിരഞ്ഞെടുക്കുകയായിരുന്നു (അദ്ദേഹത്തിന്റെ അമ്മ കോംഗോ സ്വദേശിനിയാണ്). നിലവില്‍ ഗ്രീക്ക് സൂപ്പര്‍ ലീഗ് ക്ലബ്ബായ ‘ആട്രോമിറ്റോസി’ന് (Atromitos) വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.

നിഷാന്‍ വേലുപ്പിള്ളൈ (ഓസ്ട്രേലിയ)

മെല്‍ബണില്‍ ജനിച്ച നിഷാന്‍ വേലുപ്പിള്ളൈയുടെ പിതാവ് ശ്രീലങ്കന്‍ തമിഴ് പാരമ്പര്യമുള്ള മലേഷ്യക്കാരനും, അമ്മ ആംഗ്ലോ-ഇന്ത്യനുമാണ്. 25 വയസ്സുകാരനായ ഈ വിംഗര്‍ നിലവില്‍ ഓസ്ട്രേലിയന്‍ ക്ലബ്ബായ ‘മെല്‍ബണ്‍ വിക്ടറി’ക്ക് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചൈനയ്ക്കെതിരെ ഗോള്‍ നേടിയതോടെയാണ് ഓസ്ട്രേലിയന്‍ ഫുട്‌ബോളിലെ ഈ വളര്‍ന്നുവരുന്ന താരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയത്.

തഹ്സിന്‍ മുഹമ്മദ് ജംഷിദ് (ഖത്തര്‍)

ദോഹയില്‍ ജനിച്ച തഹ്സിന്‍ ജംഷിദിന്റെ മാതാപിതാക്കള്‍ മലയാളികളാണ്. 19 വയസ്സുകാരനായ ഈ വിംഗര്‍ ഇത്തവണ ഖത്തര്‍ ദേശീയ ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്. ഖത്തറിന്റെ അണ്ടര്‍-16, അണ്ടര്‍-17 ടീമുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത തഹ്സിന്‍, അഫ്ഗാനിസ്ഥാനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു മലയാളി സാന്നിധ്യം ഉണ്ടാകുന്നത് ഇതാദ്യമായാണ്.

Fifa World Cup 2026: Meet the four Indian-origin players