09
Jul 2026
Thu
09 Jul 2026 Thu
wayanad landslide

കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ തുരങ്കപ്പാത നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവരുടെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സര്‍വേയറായ ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരയുടെ മൃതദേഹമാണ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയത്. മൂന്നാമത്തെ സോണില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ ആറായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തില്‍ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, ഫയര്‍ ഫോഴ്സ് സേനകളുടെ നേതൃത്വത്തില്‍ സോണ്‍ മൂന്നില്‍ തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്. ഇന്നലെ മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരല്‍മല റോഡിലെയും മണ്ണ് നീക്കം ചെയിതിരുന്നു. പൊതുമരാമത്ത് മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും.

ഇന്നലെ ഏറെ നേരം ശ്രമിച്ചിരുന്നെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഡ്രോണും കെഡാവര്‍ നായ്ക്കളെയും ഉപയോഗിച്ചു തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാണാതായവരെ സ്പോട്ട് ചെയ്യാന്‍ സാധിക്കാത്തത് പ്രതിസന്ധിയായിരുന്നു. മഴയിന്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചിറങ്ങുന്നതും തിരിച്ചടിയാണ്. ഏറെനേരം മണ്ണ് നീക്കം ചെയ്തിട്ടും വീണ്ടും അടിഞ്ഞുകൂടുന്നുണ്ട്.

ALSO READ: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു; വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ച്പേരാണ് കുടുങ്ങിക്കിടക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ പേര്‍ ഉണ്ടായേക്കാമെന്നാണ് നാട്ടുകാര്‍ പങ്കുവെച്ചിരുന്ന വിവരം. എന്നാല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ച് പേര്‍ തന്നെയാണ് മണ്ണിനടിയിലുള്ളതെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ശാസ്ത്രീയ പരിശോധന ഉള്‍പ്പടെ അനിവാര്യമാണെന്നാണ് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലെ തീരുമാനം. അതേസമയം, വയനാടിലുണ്ടായത് മനുഷ്യ നിര്‍മിത ദുരന്തമാണെന്ന സര്‍ക്കാര്‍ വാദത്തെ പ്രതിപക്ഷം തള്ളി. പ്രകൃതി ദുരന്തം തന്നെയെന്നാണ് വിശദീകരണം.

മണ്ണ് കൂട്ടിയിട്ടത് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖും, എ പി അനില്‍ കുമാറുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തുരങ്കപാത നിര്‍മാണത്തിന്റെ ഭാവി എന്തെന്നതിലും സര്‍ക്കാര്‍ തീരുമാനമുണ്ടാകും.