23
Jan 2023
Thu
23 Jan 2023 Thu

ഹിന്ദു യുവതിയോട് സംസാരിച്ചതിന് ബിരുദാനന്തര ബിരുദ വിദ്യാര്ഥിയായ മുസ് ലിം യുവാവിന് ഹിന്ദുത്വ അക്രമികളുടെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലെ ഖാന്ദ്വ ജില്ലയിലാണ് സംഭവം. ഷഹബാസ് എന്ന യുവാവിനെയാണ് അക്രമിസംഘം തല്ലിച്ചതച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷഹബാസ് തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയുമായാണ് സംസാരിച്ചുനിന്നത്. പുസ്തകങ്ങളെക്കുറിച്ചാണ് തങ്ങള്‍ സംസാരിച്ചിരുന്നതെന്ന് ഷഹബാസ് പറയുന്നു. ഇതിനു ശേഷം കോളജിന് സമീപത്തു നിന്ന തന്നോട് ഒരുസംഘമെത്തി പേരു ചോദിക്കുകയും പേരു പറഞ്ഞതോടെ പിടിച്ചുകൊണ്ടുപോവുകയുമായിരുന്നുവെന്ന് ഷഹബാസ് പറഞ്ഞു.

രണ്ടുമണിക്കൂറോളം തന്നെ മര്‍ദ്ദിച്ച സംഘം കൂട്ടത്തിലൊരാള്‍ കാലുതല്ലിയൊടിക്കാന്‍ നിര്‍ദേശത്തോടെ ഇരുമ്പുവടികൊണ്ട് തല്ലുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.തുടര്‍ന്ന് തന്റെ കൈയിലുണ്ടായിരുന്ന പണവും സംഘം പിടിച്ചെടുത്തുവെന്ന് ഷഹബാസ് കൂട്ടിച്ചേര്ത്തു.

ഇതിനു ശേഷം തനിക്കെതിരേ അക്രമികള്‍ വ്യാജപരാതിയും നല്‍കിയെന്ന് യുവാവ് പറഞ്ഞു. ആനന്ദ് എന്ന വ്യാജ പേരില്‍ യുവതിയെ ശല്യപ്പെടുത്തിയെന്നായിരുന്നു സംഘം ഷഹബാസിനെതിരേ പരാതി നല്കിയത്. എന്നാല്‍ അതേദിവസംതന്നെ തന്നെ ഒരുസംഘം തട്ടിക്കൊണ്ടുപോയെന്നും മര്‍ദ്ദിച്ചെന്നും ചൂണ്ടിക്കാട്ടി ഷഹബാസും പൊലീസില്‍ പരാതി നല്‍കി. ഷഹബാസിന്റെ പരാതിയില്‍ യുവാവിനെ ആക്രമിച്ച ആറുപേരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.