22
Feb 2023
Fri
22 Feb 2023 Fri

റിയാദ്: 2022ല്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം കുവൈറ്റിനാണ്. 2022 ല്‍ സൗദി അറേബ്യ ഇന്ത്യക്കാര്‍ക്ക് 178,630 തൊഴിലവസരങ്ങളാണ് നല്‍കിയത്. യുഎഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ഉള്ള രാജ്യമായി സൗദി അറേബ്യ മാറി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021-നെ അപേക്ഷിച്ച് ഏഴിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തിയ കുവൈത്താണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയ രണ്ടാമത്തെ രാജ്യം. കുവൈറ്റ് വിപണിയിലെ തൊഴില്‍ സേനയുടെ 24.1 ശതമാനവും ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍. അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. വെറും ഒന്‍പത് മാസത്തിനുള്ളില്‍ 39,219 തൊഴിലാളികളുടെ വര്‍ദ്ധനവാണ് ഇന്ത്യക്കാരുടെ കാര്യത്തില്‍ ഉണ്ടായത്. 438,800 സ്വദേശി ജീവനക്കാരാണ് കുവൈറ്റിനുള്ളത്.
ഏറ്റവും കുറവ് ഇന്ത്യക്കാര്‍ എത്തിയത് ബഹ്റൈനിലാണ്. 10,232 ഇന്ത്യക്കാര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം ബഹ്‌റൈില്‍ ജോലി തേടിയെത്തിയത്.
2018-ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയിരുന്ന യുഎഇയില്‍ ഇന്ത്യക്കാരുടെ നിരക്ക് കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2018ല്‍ യുഎഇ 57,613 പേരെ റിക്രൂട്ട് ചെയ്തപ്പോള്‍ 2019ല്‍ 45,712 ഇന്ത്യക്കാര്‍ക്കാണ് പുതുതായി ജോലി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള 33,233 പേര്‍ക്കാണ് പുതുതായി യുഎഇ ജോലി നല്‍കിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗദിയിലും കുവൈത്തിലും സ്വദേശിവല്‍ക്കരണം മൂലം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടുവെങ്കിലും പുതിയ മേഖലകളിലേക്ക് ചേക്കേറാന്‍ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് കാരണം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി നേരത്തേ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.