കൃഷ്ണൻ എരഞ്ഞിക്കൽ
|
അരീക്കോട്:അങ്ങാടിക്കുരുവികൾക്ക് കൂടൊരുക്കി യുവാക്കൾ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ വടക്കുംമുറിയിലെ അങ്ങാടിയിലെ കടകളിലാണ് കൂടുകൾ ഒരുക്കിയത്.
ഷട്ടറിനുള്ളിലും മറ്റു ഭാഗങ്ങളിലും കുരുവികൾ കൂട്ടുന്ന കൂടുകൾ പലപ്പോഴും വീണ് നാശമാകാറുണ്ട്. അത് മനസിലാക്കി കാർഡ് ബോർഡ് പെട്ടികൾക്ക് ദ്വാരമിട്ടാണ് കൂടൊരുക്കിയിരിക്കുന്നത്. ഒരു ഭാഗത്തെ കടകൾക്ക് മുന്നിലായി അഞ്ച് പെട്ടികൾ തൂക്കിയിട്ടാണ്കൂടൊരുക്കിയത് .പിന്നീട് കുരുവികൾ കൂടിലേക്ക് എത്തുകയായിരുന്നു.
ദ്വാരമിട്ടപ്പെട്ടിക്കുള്ളിലേക്ക് കൂടിനാവശ്യമായ നാരുകൾ കുരുവികൾ എത്തിച്ച് കൂടൊരുക്കി അഞ്ച് കുരുവി കുടുംബങ്ങളാണ് ഇപ്പോഴുള്ളത്. കൂട്ടിൽ നിന്ന് കുരുവി കുഞ്ഞുങ്ങൾ പുറത്ത് വീഴാറുണ്ടെന്ന് കടക്കാർ പറഞ്ഞു. വീഴുന്ന കുഞ്ഞുങ്ങളെ കൂടുമാറിനിക്ഷേപിച്ചാൽ അവ തീറ്റ കിട്ടാതെ ചത്തുപോകുമെന്നും ഇവർ പറയുന്നു.
അങ്ങാടി കുരുവികൾക്ക് വെള്ളം കുടിക്കാൻ വെള്ളം നിറച്ച പാത്രങ്ങളും യുവാക്കൾ ഒരുക്കിയിട്ടുണ്ട്.
മനുഷ്യരുമായും ഇടപഴകുന്ന അങ്ങാടി കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആചരിക്കുന്ന ദിനമായ വേൾഡ് ഹൗസ് സ്പാരോ ഡേ മാർച്ച് 20നാണ്.


