ന്യൂഡൽഹി: ദേശീയ പാർട്ടി നഷ്ടമായതിൽ പ്രതികരണവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം എംപി രംഗത്ത്. അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരം. പോരാടുന്ന ജനങ്ങളുടെ രക്തവും വിയർപ്പും കണ്ണീരും കൊണ്ടാണ് പാർട്ടി കെട്ടിപ്പടുത്തത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടം സിപിഐ ശക്തമാക്കുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
|
സാങ്കേതിക കാഴ്ചപ്പാടിൽ ദേശിയപാർട്ടി പദവി പ്രധാനമാണെന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ ദേശീയപാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമാവുകയും പ്രാദേശിക പാർട്ടികളായി മാറുകയും ചെയ്തു. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എഎപി ദേശീയപാർട്ടി പദവിയ്ക്ക് അർഹത നേടിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു
കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാർട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാർട്ടി പദവി ഇല്ലാതായി. നിലവിൽ ആറ് ദേശീയ പാർട്ടികളാണ് രാജ്യത്തുള്ളത്. ബിജെപി, കോൺഗ്രസ്, സിപിഎം, ബിഎസ്പി, നാഷണൽ പീപ്പിൾസ് പാർട്ടി, എഎപി. എന്നിവയാണത്.





