29
May 2023
Mon
29 May 2023 Mon

ഒന്നിച്ചുള്ള ഉല്ലാസയാത്രയിൽ ജീവൻ പൊലിഞ്ഞ ഒരുകുടുംബത്തിലെ 12 പേരെ മറവുചെയ്യുക ഒറ്റ ഖബറിൽ. താനൂർ ബോട്ട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 12 പേരെയാണ് വലിയ ഒരു കുഴിയെടുത്ത് അതില്‍ 12 ഖബറുകള്‍ തിരിച്ച് മറവുചെയ്യുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽനിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേർ.

മരിച്ചവരിൽ ഒമ്പതുപേർ ഒരു വീട്ടിലും മൂന്നുപേർ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രയ്ക്ക് പോയത്.

ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ചത്. ബോട്ടിന്റെ ശേഷിയിൽ കൂടുതൽ ആളെക്കയറ്റിയതും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതുമാണ് അപകടകാരണമായത്.