02
May 2023
Wed
02 May 2023 Wed

ദുബയ്: മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കൂടുതലായി യുഎഇ വിപണിയില്‍ എത്തുന്നു. പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ യുഎഇയില്‍ താമസമുറപ്പിച്ച സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഇവിടെ വിപണി തേടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ ഭക്ഷ്യസാധനങ്ങളാണ് ഏറെ എത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ സ്‌കൂള്‍ സ്‌റ്റേഷനറി ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ കൂടുതലായും ചൈനീസ് ഉല്‍പന്നങ്ങളാണ് ആശ്രയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ സാധനങ്ങളും നേരിട്ട് വിപണിയിലെത്തുന്നു. കേരളത്തില്‍ കോട്ടയത്ത് ഉല്‍പാദിപ്പിക്കുന്ന സ്‌കൂള്‍ നോട്ട് ബുക്കുകള്‍ യുഎഇയിലെ സ്‌കൂളുകളില്‍ സജീവമായിരിക്കുകയാണ്.

കുരുവിള അലക്‌സിന്റെ ഉടമസ്ഥതയിലുള്ള കാര്‍നെറ്റ് ബുക്‌സ് മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും വിപണി കണ്ടെത്തിയിരിക്കുന്നു. ഇപ്പോള്‍ യുഎഇയിലെ പ്രമുഖ സ്‌കൂളുകളില്‍ കാര്‍നെറ്റ് നോട്ട്ബുക്‌സ് സ്വീകരിച്ചു കഴിഞ്ഞു. വിതരണക്കാരോ സ്‌റ്റോക്കിസ്റ്റുകളോ ഇല്ലാതെ കമ്പനി നേരിട്ട് പുസ്തകങ്ങള്‍ എത്തിക്കുന്നതിനാല്‍ വിലയിലും ഗുണമേന്മയിലും മികച്ച നിലവാരം പുലര്‍ത്താന്‍ കഴിയുമെന്ന് കുരുവിള അലക്‌സ് ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തയില്‍ നിന്നാണ് നോട്ട് ബുക്ക് നിര്‍മാണം തുടങ്ങുന്നത്. ചെറിയ രീതിയില്‍ തുടങ്ങി ഇപ്പോള്‍ വിദേശ വിപണിയിലും എത്തിയിരിക്കുന്നു. ആകര്‍ഷകമായ ഡിസൈനാണ് കാര്‍നെറ്റ് നോട്ട്ബുക്കിന്റെ പ്രത്യേകത. നോട്ട്ബുക്കുകള്‍ക്ക് പുറമെ, റെക്കോര്‍ഡ് പുസ്തകങ്ങള്‍, സ്‌ക്രൈബ്ലിംഗ് പാഡുകള്‍, കാലിഗ്രാഫ് പുസ്തകങ്ങള്‍, ഡ്രോയിങ് പുസ്തകങ്ങള്‍ കുട്ടികള്‍ക്കുള്ള കളറിങ് പുസ്തകങ്ങള്‍ തുടങ്ങിയവയും വിപണിയിലുണ്ട്.

പേപ്പര്‍ ഗുണനിലവാരത്തില്‍ നാക്ക്, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി അംഗീകാരമുണ്ട്. നോട്ട് ബുക്ക് ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരില്‍ 70 ശതമാനവും സ്ത്രീ തൊഴിലാളികളാണ്. കാര്‍നെറ്റ് ബുക്‌സ് സിഇഒ; വി.എ രതീഷ്, ദുബയ് ഡയറക്ടര്‍ റീസ് പോള്‍ എന്നിവരും സംബന്ധിച്ചു.