11
Jun 2026
Thu
11 Jun 2026 Thu
uae breast cancer treatment

ദുബായ്: ഹോര്‍മോണ്‍ ചികിത്സയോട് പ്രതികരിക്കാത്ത പ്രത്യേകതരം സ്തനാര്‍ബുദ ബാധിതര്‍ക്ക് (Advanced or metastatic breast cancer) ആശ്വാസമേകുന്ന പുതിയ ഗുളികയ്ക്ക് ലോകത്തിലാദ്യമായി യു.എ.ഇ അംഗീകാരം നല്‍കി. പ്രശസ്ത മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക്കയുടെ (AstraZeneca) ‘എറ്റ്കമാ’ (Etcamah®) എന്ന മരുന്നിനാണ് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) അനുമതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്തനാര്‍ബുദ ചികിത്സയില്‍ സാധാരണയായി നല്‍കുന്ന ഹോര്‍മോണ്‍ തെറാപ്പി ഘട്ടത്തില്‍ രോഗികളില്‍ ഉണ്ടാകുന്ന ‘ESR1’ ജീന്‍ വ്യതിയാനത്തെ (Mutation) പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ മരുന്ന്. ഈ ജീന്‍ വ്യതിയാനം സംഭവിക്കുന്നതോടെ നിലവിലുള്ള ഹോര്‍മോണ്‍ ചികിത്സയുടെ ഫലപ്രാപ്തി കുറയുകയും അര്‍ബുദം വീണ്ടും പടരുകയും ചെയ്യാറുണ്ട്.

മരുന്ന് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
സ്തനാര്‍ബുദ കോശങ്ങളിലെ ഈസ്ട്രജന്‍ റിസപ്റ്ററുകളെ (Estrogen receptors) തടയുകയും അവയെ നശിപ്പിക്കുകയും ചെയ്യുക വഴിയാണ് ‘എറ്റ്കമാ’ പ്രവര്‍ത്തിക്കുന്നത്. ചില ട്യൂമറുകളില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും ഇന്ധനമായി പ്രവര്‍ത്തിക്കുന്നത് ഈ റിസപ്റ്ററുകളാണ്. ഈ റിസപ്റ്ററുകളെ പൂര്‍ണ്ണമായും നിഷ്‌ക്രിയമാക്കുന്നതിലൂടെ കാന്‍സര്‍ വളര്‍ച്ചയ്ക്കുള്ള സിഗ്‌നലുകള്‍ മരുന്ന് ഇല്ലാതാക്കുന്നു. നിലവില്‍ സ്തനാര്‍ബുദ ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘CDK4/6 ഇന്‍ഹിബിറ്റര്‍’ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കൊപ്പമാണ് ഈ ഗുളിക കഴിക്കേണ്ടത്.

‘കാമിസെസ്ട്രന്റ്’ (Camizestrant) എന്ന സജീവ ഘടകമടങ്ങിയ ഈ മരുന്ന്, ഹോര്‍മോണ്‍ മൂലമുണ്ടാകുന്ന സ്തനാര്‍ബുദങ്ങളെ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത അത്യാധുനികമായ ഒരു നെക്സ്റ്റ് ജനറേഷന്‍ ഗുളികയാണ്.

യു.എ.ഇക്ക് ചരിത്രനേട്ടം
ഈ പുതിയ ചികിത്സാ രീതിക്ക് അനുമതി നല്‍കുന്നതിലൂടെ, ലോകോത്തര മെഡിക്കല്‍ നൂതനാശയങ്ങള്‍ രോഗികളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതില്‍ തങ്ങള്‍ മുന്നിലാണെന്ന് യു.എ.ഇ ഒരിക്കല്‍ കൂടി തെളിയിച്ചു. ആരോഗ്യമേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുന്നതിനും രാജ്യം നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണിതെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഫാത്തിമ അല്‍ കാബി പറഞ്ഞു.

ALSO READ: യുഎസ് വ്യോമാക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ; കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ യുഎസ് താവളങ്ങൾക്ക് നേരെ ഡ്രോൺ-മിസൈൽ വർഷം

സുരക്ഷയ്ക്കും ഗുണനിലവാരത്തിനും ഉയര്‍ന്ന മുന്‍ഗണന നല്‍കിക്കൊണ്ട് തന്നെ, ആഗോള ശാസ്ത്ര പുരോഗതിക്കൊപ്പം സഞ്ചരിക്കാന്‍ യു.എ.ഇയുടെ മരുന്ന് നിയന്ത്രണ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ അത്യാധുനിക കണ്ടുപിടുത്തങ്ങളുടെ വിശ്വസനീയമായ കേന്ദ്രമായി യു.എ.ഇ മാറുകയാണെന്നും അവര്‍ വ്യക്തമാക്കി.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍
മരുന്നിന്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള വിപുലമായ ശാസ്ത്രീയ പഠനങ്ങള്‍ക്കും ക്ലിനിക്കല്‍ ഡാറ്റാ പരിശോധനകള്‍ക്കും ശേഷമാണ് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഇതിന് അനുമതി നല്‍കിയത്. ഹോര്‍മോണ്‍ ചികിത്സയ്ക്കിടെ ജീന്‍ വ്യതിയാനം സംഭവിച്ച രോഗികളില്‍ നടത്തിയ ‘SERENA-6’ എന്ന മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍, രോഗം കൂടുതല്‍ വഷളാകാതെ തടയുന്നതില്‍ ഈ മരുന്ന് വലിയ പുരോഗതി കാണിച്ചതായി കണ്ടെത്തിയിരുന്നു.

ഈ അത്യാധുനിക ചികിത്സ യു.എ.ഇയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് സ്തനാര്‍ബുദ ചികിത്സാ രംഗത്തെ നിര്‍ണായക ചുവടുവെപ്പാണെന്ന് ആസ്ട്രാസെനെക്ക ഗള്‍ഫ് മേഖല പ്രസിഡന്റ് സമേഹ് എല്‍ ഫംഗാരി പറഞ്ഞു. യോഗ്യരായ രോഗികളില്‍ മികച്ച ചികിത്സാ ഫലം ഉറപ്പാക്കാന്‍ യു.എ.ഇയിലെ ആരോഗ്യ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. രോഗികളില്‍ മികച്ച ക്ലിനിക്കല്‍ ഫലങ്ങള്‍ ഉറപ്പാക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത്തരം നൂതന ചികിത്സകള്‍ വലിയ പങ്കുവഹിക്കും. രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും, കൃത്യമായ ചികിത്സാ പദ്ധതികള്‍ പിന്തുടരുന്നതും കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാരെ കാണുന്നതും രോഗമുക്തി വേഗത്തിലാക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഓര്‍മ്മിപ്പിച്ചു.

UAE first country in world to approve new oral breast cancer drug