ആലപ്പുഴ: മാവേലിക്കരയില്‍ ആറു വയസുകാരിയായ മകളെ വെട്ടിക്കൊന്ന പ്രതി പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. മകൾ നക്ഷത്രയെ കൊന്നത് ആസൂതിതമായാണെന്നും പൊലീസ് പറയുന്നു. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് പ്രതി കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇവരെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് വിവരം.
|
വ്യാഴാഴ്ച പ്രതിയെ അഞ്ചു മണിക്കൂറിലേറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ശ്രീമഹേഷില്‍ നിന്ന് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. ഇതോടെയാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായത്. വൈരാഗ്യത്തിന്റെ പേരിലാണ് മകളെ കൊന്നതെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
നേരത്തെ, ശ്രീമഹേഷുമായുള്ള വിവാഹത്തില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം കാരണമായിരുന്നു പിന്മാറ്റം. ഉദ്യോഗസ്ഥ പിന്മാറിയത് മകന്റെ കുഴപ്പം കൊണ്ടാണെന്ന് അമ്മയും കുറ്റപ്പെടുത്തി. ഇത് മഹേഷിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. ഇത് കിട്ടിയില്ല. പിന്നാലെ മാവേലിക്കരയില്‍ നിന്ന് പ്രത്യേകമായി പറഞ്ഞു നിര്‍മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍ നിന്ന് ഈ മഴു പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിച്ചപ്പോള്‍ ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നിലവില്‍ ആലപ്പുഴ മെഡിക്കൽ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പ്രതി.





