17
Jul 2023
Fri
17 Jul 2023 Fri

കളമശ്ശേരി: കളമശ്ശേരി നഗരസഭ ബസ് ടെര്‍മിനല്‍ നിര്‍മാണത്തിലെ അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതി ബന്ധപ്പെട്ട് എസ്ഡിപിഐ കളമശ്ശേരിമണ്ഡലം കമ്മിറ്റി തെളിവുകള്‍ അടങ്ങിയ രേഖകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിട്ടു. അഴിമതിയുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട്് എസ്പിക്ക് പരാതി നല്‍കിയിരുന്നു.
എസ്ഡിപിഐ വിജിലന്‍സിനു കൊടുത്ത പരാതിയിന്മേല്‍ സ്ഥല പരിശോധനയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്ന് റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തെലുകള്‍ ശരിവെച്ചു കൊണ്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ അനുമതി വേണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ശുപാര്‍ശ ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിറ്റ്‌കോ എന്നു കേള്‍ക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന് തോന്നണം എന്ന ഉദ്യേശത്തില്‍ 30-05-2015 ലെ മുനിസിപ്പല്‍ കൗണ്‍സിലിന്റെ 1-ാം നമ്പര്‍ തീരുമാനപ്രകാരം സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌കോ സമര്‍പ്പിച്ച എസ്റ്റിമേറ്റ് അംഗീകരിച്ചു കൊണ്ട് സിറ്റ്‌കോ എന്ന സ്വകാര്യ കമ്പനിക്ക് മൂന്നു കോടി ഇരുപത്തഞ്ചു ലക്ഷം രൂപയുടെ കരാര്‍ നല്‍കി.വര്‍ക്ക് അനുവദിച്ചിട്ടും അതിന്റെ അനുമതി പത്രം വാങ്ങാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. മുന്‍സിപ്പാലിറ്റിയില്‍ വന്നു വര്‍ക് ഓര്‍ഡര്‍ വാങ്ങാത്തതിനാല്‍ ഉദ്യോഗസ്ഥനെ അവരുടെ ഓഫിസിലേക്ക് പറഞ്ഞു വിടുകയാണ് മുനിസിപാലിറ്റി ചെയ്തത് .പക്ഷേ വര്‍ക്ക് ഓര്‍ഡറുമായി പോയ മുന്‍സിപാലിറ്റി ഉദ്യോഗസ്ഥനെ സിറ്റ്‌കോയുടെ ഓഫിസ് കണ്ടെത്താന്‍ ആയില്ല ഇത് മുന്‍സിപല്‍ മിനിറ്റ്‌സ് രേഖകളില്‍ വ്യക്തമായി പറയുന്നുണ്ട്. അതേ ദിവസം തന്നെ മുനിസിപാലിറ്റിക്ക് കമ്പനി അധികൃതര്‍ ഒരു ലെറ്റര്‍ അയക്കുകയാണ് ചെയ്തത് ഇവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും കെട്ടിവച്ച് ക്യാഷ് തിരിച്ചു തരണമെന്നുംഅല്ലെങ്കില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണം എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.

സിറ്റ്‌കോ കമ്പനിയുടെ മാനേജിങ് പാര്‍ട്ണറുടെ നടപടിക്കെതിരെ കൗണ്‍സില്‍ പ്രതിഷേധമുയരുകയും അത് മിനിറ്റ്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതേ കമ്പനിക്ക് തന്നെയാണ് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇത് കൂടുതല്‍ സംശയത്തിന് ഇടയാക്കി. അന്നത്തെ ഭരണസമിതിക്ക് വേണ്ടി ആരൊക്കെയോ ചേര്‍ന്ന് ഒരു വലിയ അഴിമതിക്കാണ് തുടക്കം കുറിച്ചത്. പദ്ധതിക്ക് അനുവദിച്ച തുകയും ബസ് ടെര്‍മിനലിന്റെ രൂപവും തമ്മില്‍ വലിയ പൊരുത്തക്കേട് തോന്നിയിരുന്നു. കളമശ്ശേരി മുനിസിപാലിറ്റിയെ സംബന്ധിച്ചിടത്തോളം വന്‍ അഴിമതികളാണ് ഓഡിറ്റില്‍ പ്രതിപാദിച്ചിട്ടുള്ളത്.

യുഐഡിഎസ്എസ്എംടി എന്ന നഗര വികസനത്തിന്റെ പഠനവുമായി ബന്ധപ്പെട്ട് 83 ലക്ഷത്തോളം രൂപ ചെലവാക്കിയ പദ്ധതി ഇത് വരെ പ്രാവര്‍ത്തികമായിട്ടില്ല. ഇതുമൂലം മുനിസിപാലിറ്റിക്കു യാതൊരു ഗുണവും ഉണ്ടായിട്ടില്ല. മാത്രമല്ല ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ പല മേഖലകളിലായി ഉണ്ടായ വീഴ്ചകള്‍ മൂലം നഗരസഭയ്ക്കു നഷ്ട്ടം മൂന്നു കോടി പത്തൊന്‍പത് ലക്ഷത്തി അറുപത്തിരണ്ടായിരത്തി അറുന്നൂറ്റിനാല്‍പത് രൂപയാണ്. ഇത് ഈ ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ചു പിടിക്കാനും ഓഡിറ്റില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് മൂന്നു കോടിയോളം രൂപ വര്‍ഷം തോറും ചെലവാക്കിയിട്ടും മാലിന്യങ്ങള്‍ ഡമ്പിങ് യാര്‍ഡില്‍ കെട്ടി കിടക്കുകയുമാണ്. ഇതെല്ലാം കാണിക്കുന്നത് നഗര സഭയില്‍ ഈ അഴിമതി കൃഷിയില്‍ ഉദ്യോഗസ്ഥരടക്കം എല്ലാവര്‍ക്കും വ്യക്തമായ പങ്കുണ്ടെന്നാണ്.

അഴിമതിക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും – അവരില്‍ നിന്ന് കവര്‍ന്നെടുന്ന പണം ഈടാക്കണമെന്നും ബസ് ടെര്‍മിനല്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സാദിഖ് എലൂക്കരവാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണ്ഡലം ട്രഷറര്‍ നാസിം പുളിക്കല്‍, കളമശ്ശേരി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസി : ഷാനവാസ് ചാലിയില്‍ എന്നിവര്‍ പങ്കെടുത്തു