01
Aug 2023
Fri
01 Aug 2023 Fri

സംഘര്‍ഷത്തിന് അയവില്ലാതെ മണിപ്പൂര്‍; ഇംഫാലിലെ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തിന് അയവില്ലാതെ മണിപ്പൂര്‍. കുട്രൂക്ക്, ഹരോതെല്‍, സെന്‍ജാം ചിരാംഗ് മേഖലകളില്‍ നാട്ടുകാര്‍ സുരക്ഷാ സേനയുമായി വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നാട്ടികാരില്‍ ഒരാള്‍ക്ക് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ മണിപ്പൂരിലെ വംശീയ അക്രമത്തില്‍ കൊല്ലപ്പെട്ട കുക്കിസോമി വിഭാഗത്തിലെ ആളുകളെ കൂട്ടത്തോടെ സംസ്‌കരിക്കുന്നത് തടഞ്ഞിരുന്നു. ഈ ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് പുതിയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.

ബിഷ്ണുപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ നീക്കം തടയാന്‍ ആയിരക്കണക്കിന് പ്രദേശവാസികള്‍ തെരുവിലിറങ്ങി. ഇതേതുടര്‍ന്ന് രാവിലെ മുതല്‍ വീണ്ടും സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തിട്ടുണ്ട്.

ഫൗഗാക്ചാവോ ഇഖായ് പ്രദേശത്ത് 600 ഓളം പേരുടെ അനിയന്ത്രിതമായ ജനക്കൂട്ടം ഒത്തുകൂടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അധികാരികള്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഇതേ തുടര്‍ന്ന് 25 പേര്‍ക്ക് പരിക്കേറ്റയി പ്രസ്താവനയില്‍ പറയുന്നു. ജനക്കൂട്ടം നിരവധി പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും മറ്റും തട്ടിയെടുക്കുകയും ചെയ്തു.

ഇംഫാല്‍ താഴ്‌വരയില്‍ കര്‍ഫ്യൂവിന് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചു. ചിലയിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ കുക്കി വനിതാ സംഘടനകള്‍ പ്രകടനം നടത്തി. കാങ്‌പോക്പിയില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കുക്കി വനിതകളാണ് പ്രകടനം നടത്തിയത്. അസം റൈഫിള്‍സിന്റെ സാന്നിധ്യം മേഖലയില്‍ ആക്രമണം കുറയാന്‍ കാരണമായെന്ന് കുക്കി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സേനയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലാണ് അഭ്യന്തര മന്ത്രാലയമെന്നാണ് വിവരം.