28
Nov 2023
Mon
28 Nov 2023 Mon

തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരില്‍ വയോധികയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നല്‍കണമെന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന ആക്ഷേപം നാട്ടുകാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവം വിവാദമായതോടെ അടിയന്തര ഇടപെടല്‍ നടത്തി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ. ജില്ലാ ട്രൈബര്‍ ഓഫീസര്‍ ഉടന്‍ സ്ഥലത്തെത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചു. എത്രയും വേഗം വൃദ്ധയെ പുറത്തെത്തിച്ച് അടിയന്തര ചികിത്സ നല്‍കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

പ്രധാന പാതയില്‍ നിന്നും 4 കിലോമീറ്റര്‍ ഉള്‍വനത്തിലാണ് വീരന്‍കുടി ഊര് സ്ഥിതി ചെയ്യുന്നത്. കാല്‍നടയായി മാത്രമേ ഇവിടെ താമസിക്കുന്നവര്‍ക്ക് റോഡിലേക്ക് എത്താന്‍ കഴിയൂ എന്നതിനാല്‍ കമലമ്മ പാട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏഴു കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഊരില്‍ നിന്നും കമലമ്മ പാട്ടിയെ ചുമന്ന് മാത്രമേ താഴെ റോഡിലേക്ക് എത്തിക്കാനാകൂ. അതിന് കഴിയാതിരുന്നതോടെയാണ് വൃദ്ധ കിടപ്പിലായി പുഴുവരിക്കുന്ന സ്ഥിതിയായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.