ജയ്പൂര്‍: ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോര് നടന്ന രാജസ്ഥാനില്‍ രണ്ടു സീറ്റുകളില്‍ സിപിഎം ലീഡ് ചെയ്യുന്നു. ഹനുമാൻഗർ ജില്ലയിലെ ഭദ്ര മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ബൽവാൻ പൂനിയയാണ് മുന്നിൽ. ചുരു ജില്ലയിലെ ദുൻഗർഗർ മണ്ഡലത്തിൽ ഗിർധരി ലാൽ ആണ് മുന്നേറുന്നത്.
|
ഇത്തവണ 17 സീറ്റുകളിലാണ് സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസുമായിട്ടാണ് സിപിഎമ്മിന്‍റെ മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28 സിപിഎം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ വിജയിച്ചിരുന്നു.
ഭരണവിരുദ്ധ വികാരം വോട്ടായി മാറിയ രാജസ്ഥാനില്‍ 110 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് വെറും 70ലേറെ സീറ്റുകളിലാണ് ലീഡ്.
തെലങ്കാനയിലെ കൊത്തഗുഡം നിയമസഭാ മണ്ഡലത്തിലാണ് സിപിഐ മുന്നേറ്റം. സംസ്ഥാന സെക്രട്ടറി കൂടിയായ കുനംനേനി സാംബശിവ റാവു ആണ് മുന്നേറുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വനമ വെങ്കിടേശ്വര റാവു ജയിച്ച മണ്ഡലമാണ് കൊത്തഗുഡം. ഇത്തവണ കോണ്‍ഗ്രസ് ധാരണ പ്രകാരം സീറ്റ് സിപിഐക്ക് വിട്ടുനല്‍കുകയായിരുന്നു.





