തിരുവനന്തപുരത്ത് സ്വകാര്യ ബാങ്കിൽ ഇടപാടുകാർ പണയംവച്ച 215 പവൻ സ്വർണം അടിച്ചുമാറ്റി വിറ്റതിന് ബാങ്ക് മാനേജരും കൂട്ടാളികളും പൊലീസ് പിടിയിലായി. സ്വകാര്യബാങ്കിന്റെ മണ്ണന്തല ശാഖയിലാണ് മാനേജരുടെ നേതൃത്വത്തിൽ മോഷണം നടത്തിയത്. ബാങ്ക് മാനേജർ എച്ച് രമേശ്, ഇയാളുടെ സുഹൃത്ത് ആർ വർഗീസ്, സ്വർണ വ്യാപാരി എം എസ് കിഷോർ എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
|
രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേർ ബാങ്കിൽ പണയം വച്ച 215 പവൻ സ്വർണമാണ് പ്രതികൾ വിറ്റഴിച്ചത്. സ്വർണം തിരിച്ചെടുക്കാൻ ഇടപാടുകാരെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ബാങ്കിൽ നടത്തിയ ഓഡിറ്റിങ്ങിൽ 215 പവൻ സ്വർണം കാണാനില്ലെന്ന് കണ്ടെത്തി. ഇതോടെ ബാങ്കിന്റെ റീജ്യനൽ മാനേജർ മണ്ണന്തല പൊലീസിൽ പരാതി നൽകി. പ്രതിയായ രമേശ് അപ്പോഴേക്കും ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് സ്ഥലം മാറിയിരുന്നു.
റീജണൽ മാനേജരിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊക്കിയത്. 50 ലക്ഷം രൂപയുടെ കടം തങ്ങൾക്കുണ്ടായിരുന്നുവെന്നും ഈ ബാധ്യത തീർക്കാനായിരുന്നു മോഷണം നടത്തിയതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികൾ പലയിടത്തായി വിറ്റഴിച്ച സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





