മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനെ നാലുവർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. നെല്ലിക്കുത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പൂന്താനം കൊണ്ടിപ്പറമ്പ് പൈനാപ്പിള്ളി ജേക്കബ് തോമസി(55)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.
|
ജേക്കബ് തോമസ് കൊണ്ടിപ്പറമ്പിൽ നടത്തി വന്നിരുന്ന ട്യൂഷൻ സെന്ററിൽ വന്നിരുന്ന കുട്ടിയെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. 2019ൽ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മേലാറ്റൂർ പൊലീസാണ് കേസെടുത്തത്. പോക്സോ വകുപ്പ് പ്രകാരം മൂന്നു വർഷം കഠിനതടവും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം കഠിനതടവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
പിഴയടക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. മേലാറ്റൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പിഎം. ഷമീർ, കെറഫീഖ് എന്നിവരാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർപി സപ്ന പരമേശ്വരത്ത് ഹാജരായി.





