|
തൊടുപുഴ: മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സംരക്ഷിക്കാന്‍ ആരുമില്ലാതെ മരണത്തിനു കീഴടങ്ങിയ അന്നക്കുട്ടിക്ക് നാടിന്റെ യാത്രാമൊഴി. കുമളി ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ പൊതുദര്‍ശനത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, സബ് കളക്ടര്‍ അരുണ്‍ എസ്.നായര്‍, പൊലീസ്, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിയിലായിരുന്നു സംസ്‌കാരം.
മക്കള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു വാടക വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ തന്നെയാണ് താമസം. കിടപ്പിലായതോടെ പഞ്ചായത്ത്ംഗം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മകനും മകളും അമ്മയെ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവരെ പരിചരിക്കാന്‍ വനിതാ പൊലീസിനെ നിയോഗിച്ചിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
മകന്റെ സംരക്ഷണത്തിലായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരു വര്‍ഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്. പൊലീസ് അറിയച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകന്‍, വീട്ടിലെ നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു.





