28
May 2023
Thu
28 May 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ കയറിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു. ഡല്‍ഹിയിലെത്തിയ അവര്‍ സുപ്രീം കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രശസ്ത അഭിഭാഷകന്‍ മനോജ് സെല്‍വന്റെ ഓഫിസില്‍ ജോയിന്‍ ചെയ്തു പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെത്തി എന്ത് ചെയ്യുമെന്ന് പോലും ഉറപ്പില്ലാതെയാണ് പ്രത്യേക സാഹചര്യത്തില്‍ കേരളം വിട്ടുപോരാന്‍ തീരുമാനിച്ചതെന്നും എന്നാല്‍, അതിനൊക്കെ മുകളിലാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ കുറിച്ചു.

കേരളത്തില്‍ തന്നെ മാറ്റിനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍, സി.പി.എം, സി.പി.ഐ, ലിബറല്‍ സ്‌പേസില്‍ നില്‍ക്കുന്ന ചിലര്‍, കോണ്‍ഗ്രസ് തുടങ്ങി എല്ലാവരും ഉണ്ട്. പക്ഷേ പുതുതലമുറയില്‍ പെട്ടവരുടെ സ്‌നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്‌നേഹം തിരസ്‌കരിച്ചിട്ടല്ല ഞാന്‍ കേരളം വിട്ടത്. ആ സ്‌നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണില്‍ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യും. ഇപ്പോഴും കേരളത്തില്‍ സി.പി.എമ്മിനെ പിന്തുണക്കുന്നയാളാണ് ഞാന്‍. ഞാന്‍ പാര്‍ട്ടി മെമ്പര്‍ അല്ല. എനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ അവകാശം ഉള്ള ഒരു ഇന്ത്യന്‍ പൗരയാണ്. എന്നെ ആക്രമിക്കുന്നവരുടെ ഒപ്പം മാര്‍ക്‌സിസ്റ്റ് സൈബര്‍ പോരാളികളും ഉണ്ടെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

കേരളം തന്നെ സംബന്ധിച്ച് ജീവിക്കാനാവാത്ത സ്ഥലമായി മാറിയെന്നും ഇവിടം വിടുകയല്ലാതെ മറ്റു വഴിയില്ലെന്നും ബിന്ദു അമ്മിണി ഈയിടെ പറഞ്ഞിരുന്നു. ശബരിമല കര്‍മസമിതിയുടെ ശക്തമായ പ്രതിഷേധത്തിനിടെ, കനത്ത പൊലീസ് സുരക്ഷയിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും 2019 ജനുവരിയില്‍ ശബരിമല ക്ഷേത്രത്തില്‍ കയറിയത്. ഇതിനെത്തുടര്‍ന്ന് ബിന്ദു അമ്മിണിക്ക് നേരെ പലയിടത്തും അക്രമം നടന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിനെറ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരെ ഞാന്‍ ഇന്നലെ ആണ് ഡല്‍ഹിയില്‍ എത്തിയത്. സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട് ലീഡിങ് ലോയര്‍ ആയ മനോജ് സെല്‍വന്‍ സാറിന്റെ ഓഫിസില്‍ ജോയിന്‍ ചെയ്തു പ്രവര്‍ത്തിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

2011 ഫെബ്രുവരിയില്‍ വക്കീല്‍ ആയി എന്റോള്‍ ചെയ്തെങ്കിലും 2023ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതല്‍ കൂടുതല്‍ ശ്രദ്ധ അധ്യാപനത്തില്‍ ആയിരുന്നു. 2023 മാര്‍ച്ച് മാസം വരെ. എന്നാല്‍, എന്റോള്‍മെന്റ് നിലനിര്‍ത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. സ്ഥിരം അധ്യാപിക അല്ലാത്തതിനാല്‍ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു. എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ കേരളം വിട്ടുപോരാന്‍ തീരുമാനിക്കുകയും ഡല്‍ഹിയില്‍ എത്തി എന്ത് ചെയ്യും എന്ന് പോലും ഉറപ്പില്ലാതെയാണ് ഇവിടെ എത്തിയത്.

എന്നാല്‍, അതിനൊക്കെ ഒരുപാട് മുകളിലാണ് ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തേക്കാള്‍ മുകളിലാണ് ഡല്‍ഹി എന്ന് ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍, ആദിവാസി-ദലിത്-മുസ്‌ലിം അതിക്രമങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരോഗമന പരം ആണ് എന്ന് അഭിപ്രായം ഇല്ല. അത് എന്റെ അനുഭവം കൂടി ആണ്.

ഞാന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരി ആയിരിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ പറയാതിരിക്കാനാവില്ല. അതിനര്‍ഥം ഞാന്‍ ആന്റി മാര്‍ക്‌സിസ്റ്റ് ആണ് എന്നല്ല. ഒരു കമ്യൂണിസ്റ്റുകാരിയായി ഇരിക്കുന്നത് സി.പി.എം എന്നോട് എന്ത് സമീപനം സ്വീകരിച്ചു എന്നത് അടിസ്ഥാനപ്പെടുത്തിയല്ല. ഇപ്പോഴും കേരളത്തില്‍ സി.പി.എമ്മിനെ പിന്തുണക്കുന്ന ആളാണ് ഞാന്‍. ഞാന്‍ പാര്‍ട്ടി മെമ്പര്‍ അല്ല. എനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ അവകാശം ഉള്ള ഒരു ഇന്ത്യന്‍ പൗരയാണ്. എന്നെ ആക്രമിക്കുന്നവരുടെ ഒപ്പം മാര്‍ക്‌സിസ്റ്റ് സൈബര്‍ പോരാളികളും ഉണ്ട്. ഞാന്‍ എന്റെ ശരികള്‍ക്കൊപ്പം ആണ്. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്താന്‍ സന്നദ്ധയുമാണ്. എനിക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ആണ് ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ എന്നെ മാറ്റിനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍, സി.പി.എം, സി.പി.ഐ, ലിബറല്‍ സ്‌പേസില്‍ നില്‍ക്കുന്ന ചിലര്‍, കോണ്‍ഗ്രസ് തുടങ്ങി എല്ലാവരും ഉണ്ട്. പക്ഷേ പുതുതലമുറയില്‍ പെട്ടവരുടെ സ്‌നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്‌നേഹം തിരസ്‌കരിച്ചിട്ടല്ല ഞാന്‍ കേരളം വിട്ടത്. ആ സ്‌നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണില്‍ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യും.

കോഴിക്കോട് ഗവ. ലോ കോളജിലെ ജോലിക്കുള്ള ഇന്റര്‍വ്യൂവിന് പങ്കെടുക്കാം എന്ന് വിചാരിച്ചിരുന്നതാണ്. ഒന്നും ശരിയായില്ലെങ്കില്‍ തിരിച്ച് വീണ്ടും പഴയ ജോലി തുടരേണ്ടതായി വന്നേക്കുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ അവിചാരിതമായ കാരണങ്ങളാല്‍ ഇന്റര്‍വ്യൂവിനു പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ മേയ് 15ന് കോഴിക്കോട് ഗവ. ലോ കോളജില്‍ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. പങ്കെടുക്കേണ്ട എന്ന് ഉറച്ച തീരുമാനം എടുത്തു. കേരളം വിട്ട് പോകുന്നു എന്ന് തീരുമാനം എടുത്തപ്പോള്‍ വിദേശത്തുള്ള സ്റ്റുഡന്റസ്, സുഹൃത്തുക്കളില്‍ ചിലര്‍ അവിടെ എത്താന്‍ പറഞ്ഞിരുന്നു. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ച ഒരു ഓഫര്‍ ആയിരുന്നില്ല അത്.

ഏപ്രില്‍ മാസത്തില്‍ തന്നെ ദലിത് ടൈംസ് എന്ന മാധ്യമത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തിരുന്നു. ശമ്പളം ഇല്ല എങ്കിലും അക്കൊമഡേഷന്‍ ലഭിച്ചിരുന്നു. മറ്റ് ഒരുപാട് പിന്തുണയും. ഞാന്‍ വക്കീല്‍ എന്ന നിലയില്‍ പ്രഫഷന്‍ ശരിക്കും തുടങ്ങുന്നതേയുള്ളൂ. ഇതുവരെ നിയമോപദേശം ആണ് കൂടുതല്‍ നല്‍കിയിരുന്നത്. പ്രിയ സുഹൃത്തായ അഡ്വ. ജയകൃഷ്ണന്‍ യു. പ്രഫഷനില്‍ പിടിച്ചുനില്‍ക്കാന്‍ പിന്തുണച്ചിട്ടുണ്ട്. ഇതുവരെയുള്ള എന്റെ എക്‌സ്പീരിയന്‍സിന് ഒരുപാട് മുകളിലാണ് ഇനിയുള്ള നാളുകള്‍. ആ വഴിയിലേക്ക് എത്താന്‍ ഒരുപാട് ശ്രമിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ട് ഞാന്‍ ഡല്‍ഹിയില്‍ എന്റെ അഭിഭാഷകവൃത്തി തുടങ്ങുന്നു. തുടക്കം മാത്രം. പിന്തുണക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തില്‍നിന്നും സ്‌നേഹം.