മലപ്പുറം: ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂങ്ങോട് ജനകീയ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയ കുഴഞ്ഞുവീണത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
|
തിങ്കളാഴ്ച രാത്രി 8.30ന് ആണ് സംഭവം. മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി ഫോട്ടോയെടുത്തു. അതിനിടയിൽ ശരീരം വിയർത്ത് തളർച്ചയുണ്ടായതിനെത്തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നു ഡോക്ടർമാർ അറിയിച്ചു.’കാർഡിയാക് അറസ്റ്റ് ആയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. ആറോ ഏഴോ സിപിആർ നൽകിയ ശേഷം നില മെച്ചപ്പെട്ടു. നിലവിൽ ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടിലാണ് ഉള്ളത്. കുടുംബാംഗങ്ങൾ കോഴിക്കോട്ടുനിന്ന് എത്തിയശേഷം അവരുമായി ആലോചിച്ച് നിലവിൽ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഇപ്പോൾ ബിപിയെല്ലാം സാധാരണ നിലയിലാണ്.’ ഡോക്ടർ പറഞ്ഞു.
ഇന്നലെ തന്നെ മാമുക്കോയയുടെ ബന്ധുക്കൾ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. ഇവിടെ ഐസിയുവിൽ ആയിരുന്ന മാമുക്കോയയുടെ ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റാൻ തീരുമാനമായത്. മെഡിക്കൽ ഐസിയു ആംബുലൻസിൽ ആണ് മാമുക്കോയയെ കോഴിക്കോട്ടേക്ക് എത്തിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ അജ്മൽ നാസിർ പറഞ്ഞു. 72 മണിക്കൂർ ഐസിയു നിരീക്ഷണത്തിൽ മാമുക്കോയ തുടരും.





