തിരുവനന്തപുരം: റാപ്പര്‍ വേടനെതിരേ ലൈംഗിക അതിക്രമ പരാതിയുമായി രണ്ട് യുവതികള്‍ കൂടി രംഗത്ത്. യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്.
|
ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആദ്യത്തെ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടുവെന്നും 2020ലായിരുന്നു സംഭവമെന്നും പരാതിയില്‍ പറയുന്നു.
തന്റെ സംഗീത പരിപാടികളില്‍ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടന്‍ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ പരാതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. പരാതികള്‍ ഡി.ജി.പിക്ക് കൈമാറും.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടര്‍ നല്‍കിയ ബലാല്‍ത്സംഗക്കേസില്‍ ഒളിവിലുള്ള വേടന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതി.
2021 ആഗസ്റ്റില്‍ ഫ്‌ലാറ്റിലെത്തിയ വേടന്‍ ബലാല്‍സംഗം ചെയ്തു. ഇതിന് ശേഷം വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച്, ആറ് തവണ പലയിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചു. 2023 മാര്‍ച്ചില്‍ ടോക്‌സിക്കെന്ന് വിശേഷിപ്പിച്ച് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഡോക്ടറുമായി ഉണ്ടായിരുന്നതെന്നും പിണങ്ങിക്കഴിഞ്ഞപ്പോള്‍ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നത്.
വേടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.
നേരത്തെ, പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ALSO WATCH


