കൊച്ചി: ഇന്ന് മഹാശിവരാത്രി. ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം. കൊവിഡ് ഇടവേളയ്ക്ക് ശേഷമെത്തുന്ന ശിവരാത്രിയ്ക്കായി ഭക്തർ ആലുവയിൽ എത്തിത്തുടങ്ങി. തിരക്ക് കണക്കിലെടുത്ത് ബലി തർപ്പണത്തിനായി ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ഇക്കുറി ആലുവ മണപ്പുറത്തെ കുറിച്ചുള്ള ‘പൂഴിയിട്ടാൽ വീഴാത്ത മണപ്പുറം’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് കണക്കുകൂട്ടൽ.
|
കൊവിഡ് നിയന്ത്രണങ്ങൾ ഇക്കുറി ആലുവ മണപ്പുറത്തില്ല. ഇന്ന് വൈകീട്ട് തുടങ്ങുന്ന ബലിതർപ്പണ ചടങ്ങുകൾ നാളെ രാവിലെ വരെ നീളും. ഒരേസമയം 2000 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. ആലുവ നഗരസഭ, പൊലീസ്, അഗ്‌നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്ക് 1200 പോലീസുകാരെ വിന്യസിക്കും. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി 210 പ്രത്യേക സർവ്വീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ ബസുകൾക്ക് സ്‌പെഷ്യൽ പെർമിറ്റും നൽകും. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേയും അധിക സർവ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോയും അറിയിച്ചു.



