വാഷിങ്ടണ്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ പടക്കോപ്പുകള്‍ അയച്ച് അമേരിക്ക.(American warships and warplanes arrive; Middle East in fear of war) ഇറാന്റെ തിരിച്ചടി ഉണ്ടായാല്‍ ഇസ്രായേലിനെ സഹായിക്കാനാണ് യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. ഹമാസ് തലവനായിരുന്ന ഇസ്മാഈല്‍ ഹനിയ്യയെ തെഹ്റാനില്‍ കൊലപ്പെടുത്തിയത് മേഖലയിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കിര്‍ണമാക്കിയിരുന്നു. ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് യു.എസ് നീക്കം.
|
കൂടുതല്‍ യുദ്ധവിമാനങ്ങള്‍, പടക്കപ്പലുകള്‍, വ്യോമവാഹനി കപ്പലുകള്‍ തുടങ്ങിയവ മേഖലയിലേക്ക് അയക്കുമെന്ന് പെന്റഗണ്‍ വെള്ളിയാഴ്ച്ച അറിയിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. സംഭാഷണത്തില്‍ ബൈഡന്‍ ഇക്കാര്യം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
ALSO READ:ഇസ്രായേലിനെതിരേ സംയുക്ത ആക്രമണത്തിനൊരുങ്ങി ഇറാന്‍ അച്ചുതണ്ട്; പ്രതിരോധത്തിന് സജ്ജമായി അമേരിക്ക
”ഒക്ടോബര്‍ മുതല്‍ യുഎസ് സൈന്യം മേഖലയില്‍ ജാഗ്രതയിലാണ്. ഏപ്രിലില്‍ സൈനിക ശേഷി വര്‍ധിപ്പിച്ചിരുന്നു. ഏത് അടിയന്തര സാഹചര്യത്തിലും വിന്യസിക്കാവുന്ന രീതിയിലാണ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത്”- പെന്റഗണ്‍ വക്താവ് സബ്രീന സിങ് പറഞ്ഞു.
ഭീഷണികള്‍ക്കെതിരെ ഇസ്രായേല്‍ പ്രതിരോധസേനക്ക് യു.എസ് പിന്തുണ നല്‍കും. പുതിയ സൈനിക വിന്യാസമുള്‍പ്പടെ ഇതിന്റെ ഭാഗമായി ഉണ്ടാകും. അതേസമയം, ഏത് രീതിയിലുള്ള സൈനിക വിന്യാസമാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ല.
നിലവില്‍ ഒമാന്‍ കടലിടുക്കില്‍ യു.എസിന്റെ തിയോഡര്‍ റൂസ്വെല്‍റ്റ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. വിമാനവാഹിനി കപ്പലടക്കമുള്ള സന്നാഹങ്ങള്‍ ഇവരുടെ കൈവശമുണ്ട്. സംഘം ഏദന്‍ കടലിടുക്കിലേക്കോ മെഡിറ്ററേനിയന്‍ കടിലിലേക്കോ നീങ്ങിയേക്കാം.
ഇറാന്റെ പുതിയ പ്രസിഡന്റ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോഴാണ് ഹനിയ്യ കൊല്ലപ്പെട്ടത്. താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടത്. ഹനിയ്യയുടെ വധത്തിന് നേരിട്ടുള്ള തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ഖാംനഈ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരിച്ചടിയില്‍ ലബ്‌നാനിലെ ഹിസ്ബുല്ല, യമനിലെ ഹൂത്തികള്‍, ഇറാഖിലെ പോരാളികള്‍ തുടങ്ങിയവരും പങ്കാളികളാവുമെന്നാണ് സൂചന.


