13
Aug 2024
Wed
13 Aug 2024 Wed
AMMA RESIGNATION

ഹേമ കമ്മിറ്റി റിപോര്‍ട്ട സൃഷ്ടിച്ച ഭൂകമ്പത്തിന് പിന്നാലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ‘അമ്മ’ നേതൃനിര ഒന്നടങ്കം രാജിവച്ച് രക്ഷപ്പെട്ടിരിക്കുകയാണ്.(AMMA resignation conflict: Young actors to leadership)  റിപോര്‍ട്ടിനെ കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടാതിരുന്ന പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചൊഴിഞ്ഞത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമര്‍ശനങ്ങളെ നേരിടാതെ രാജിവച്ചൊഴിയുന്നതിന് യുവ താരങ്ങളായ അനന്യ, സരയു, ദിനു മോഹന്‍, ടൊവിനോ തോമസ്, ജഗദീഷ്‌
തുടങ്ങിയവര്‍ യോഗത്തില്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ജഗദീഷ്, പ്രിഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യ വിമര്‍ശനവുമായി എത്തിയ സാഹചര്യത്തില്‍ ഇനിയും തുടരാനാവില്ലെന്ന നിലപാടിലായിരുന്നു മോഹലാലിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം. യോഗത്തിലും നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

ALSO READ: സിദ്ദിഖിനെതിരെ ബലാൽസംഘക്കേസ്; ഹോട്ടലിൽ വച്ച് യുവനടിയെ പീഡിപ്പിച്ചു

ജഗദീഷിന് സ്വാര്‍ത്ഥ താല്‍പര്യമാണെന്ന നിലപാടാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്. ജഗദീഷ് സംഘടനയെ തൂക്കിവിറ്റു എന്നായിരുന്നു വിമര്‍ശനം. സിദ്ദീഖിന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ അതിന് തികച്ചും വിരുദ്ധമായി ജഗദീഷ് പ്രതികരിച്ചത് തിരിച്ചടിയുണ്ടാക്കി. അത് അമ്മയ്‌ക്കെതിരേ പൊതുവികാരം രൂപപ്പെടുന്നതിന് കാരണമായി. എന്നാല്‍, ജഗീദിഷിന്റെ നിലപാടാണ് കുറച്ചെങ്കിലും മുഖം രക്ഷിച്ചതെന്ന നിലപാടായിരുന്നു യുവതാരങ്ങള്‍ക്ക്.

ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നപ്പോള്‍ കൃത്യമായി പഠിച്ച ശേഷം പ്രതികരിച്ചാല്‍ മതിയെന്ന നിലപാട് സ്വീകരിച്ച ജഗദീഷ് അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നു. യുവതാരങ്ങളും ഔദ്യോഗിക ലോബിയും തമ്മിലുള്ള തര്‍ക്കം മൂത്തതോടെയാണ് രാജിവച്ചൊഴിയാന്‍ തീരുമാനിച്ചത്.

നിലവില്‍ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് അമ്മയുടെ നേതൃത്വത്തെ തിരഞ്ഞെടുത്തിരുന്നത്. പുതിയ സാഹചര്യത്തില്‍ അത് ഒഴിവാക്കി മുഖംമിനുക്കാനുള്ള ഒരുക്കത്തിലാണ് ഔദ്യോഗിക പക്ഷം. മല്‍സരത്തിലൂടെ കൂടുതല്‍ പിന്തുണ ലഭിക്കുന്നവര്‍ നേതൃത്വത്തിലേക്ക് വരുന്നതിന് ഇനി സൂപ്പര്‍ താരങ്ങള്‍ തടസ്സം നില്‍ക്കില്ല.

പ്രിഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫലി, ടൊവിനോ തോമസ് തുടങ്ങിയ യുവതാരങ്ങള്‍ നേതൃനിരയിലേക്ക് വരട്ടെയന്ന അഭിപ്രായത്തിന് അമ്മയില്‍ പിന്തുണയേറി വരികയാണ്. കരുത്തുള്ള ഒരു വനിതയെ ജനറല്‍ സെക്രട്ടറി പദത്തിലേക്കു കൊണ്ടുവരണമെന്നും അഭിപ്രായമുയര്‍ന്നു.
ജനങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാന്‍ ഇത് ആവശ്യമാണെന്നാണ് പൊതു അഭിപ്രായം. അമ്മയോടുള്ള അഭിപ്രായ ഭിന്നത കാരണം മാറി നില്‍ക്കുന്ന ഡബ്ല്യുസിസിയുമായി അനുരഞ്ജനത്തിലെത്താനും ശ്രമം നടക്കുന്നുണ്ട്. വിമര്‍ശനമുന്നയിക്കുന്നവരെ മാറ്റിനിര്‍ത്തുന്നത് ഒഴിവാക്കണമെന്ന വികാരവും ശക്തമാണ്.

അതേസമയം, തിരക്കേറിയ ഷെഡ്യൂള്‍ ഉള്ള യുവതാരങ്ങള്‍ നേതൃപദവി ഏറ്റെടുക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.