26
Aug 2024
Mon
26 Aug 2024 Mon
man tests positive for Amoebic meningoencephalitis in Kozhikkode

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കു പിന്നാലെ സംസ്ഥാന തലസ്ഥാനത്തും അപൂര്‍വ്വ മസ്തിഷ്‌ക രോഗം പടരുന്നു.(amoebic meningoencephalitis cases in Trivandrum)  തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24കാരിയായ നാവായിക്കുളം സ്വദേശിക്കാണ് ഏറ്റവുമൊടുവില്‍ അസുഖം സ്ഥിരീകരിച്ചത്. കണ്ണറവിള, പേരൂര്‍ക്കട സ്വദേശികള്‍ക്ക് നേരത്തെ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ മൂന്നാമതൊരു സ്ഥലത്ത് കൂടി രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്. നിലവില്‍ എട്ട് പേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് മാത്രം ചികിത്സയിലുള്ളത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാവായിക്കുളം സ്വദേശിനിയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. ഈയിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടില്‍ കുളിച്ചിരുന്നുവെന്ന് ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. ഇവിടെ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: സര്‍വസന്നാഹവുമായി ആരോഗ്യവകുപ്പ്, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് നെയ്യാറ്റിന്‍കര കണ്ണറവിള പൂതംകോട് സ്വദേശി അഖില്‍ (27) ജൂലൈ 23ന് മരിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പിന്നാലെ പേരൂര്‍ക്കട മണ്ണാമൂല സ്വദേശിക്കും രോഗബാധയുണ്ടായി.

രോഗികള്‍ വര്‍ധിച്ചതോടെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവല്‍ക്കരിച്ചിട്ടുണ്ട്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക എസ് ഒ പി തയ്യാറാക്കിയാണ് ചികിത്സ നല്‍കുന്നത്.

ചികിത്സയിലുള്ളവരുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായിരുന്ന ഒരു രോഗിയെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം; നുണബോംബുകള്‍ പൊളിയുന്നു (Video)

കേരളത്തില്‍ അസാധാരണമാം വിധം അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ഐ.സി.എം.ആര്‍ പഠനം നടത്തും. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദസംഘത്തെ നിയോഗിച്ചത്.

ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായി ഐ.സി.എം.ആര്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. സംസ്ഥാനത്തെ ജലാശയങ്ങളില്‍ അമീബയുടെ സാന്ദ്രത സംബന്ധിച്ചും പഠനം നടത്തും.

ജാഗ്രത പാലിക്കുക

പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

പ്രോട്ടോകോള്‍ പ്രകാരം അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാണ്. കൂടുതല്‍ മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.