|
കാസർകോട്: കാസർകോട് പെരുമ്പള ബേലൂരിലെ കോളജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന.
അഞ്ജുശ്രീയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ഫോണിൽ വിഷത്തെപ്പറ്റി തിരഞ്ഞത് പൊലീസ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകൾ പൊലീസിന് ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷ ബാധ മൂലമല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കരൾ അടക്കം ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നു. മരണത്തിൽ സംശയം ഉയർന്നതിനെത്തുടർന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാ ഫലം കൂടി വന്നശേഷം മാത്രമേ ഔദ്യോഗികമായി മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.
ജനുവരി അഞ്ചിന് സ്വകാര്യ ലാബിൽ നടത്തിയ അഞ്ജുശ്രീയുടെ രക്തപരിശോധനയിൽ വിഷാംശ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല. ഏഴാം തീയതിയാണ് അഞ്ജു മരിക്കുന്നത്. എട്ടാം തീയതി നടത്തിയ പോസ്റ്റ് മോർട്ടത്തിൽ വിഷാംശ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയകളൊന്നും അഞ്ജുവിന്റെ ശരീരത്തിലുണ്ടായിട്ടില്ല എന്ന് പോസ്റ്റ് മോർട്ടം നടത്തിയ സർജൻ പൊലീസിനോട് സൂചിപ്പിച്ചിരുന്നു.
കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഉണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് അഞ്ജുശ്രീ മരിച്ചതെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. പുതുവത്സര ദിനത്തിൽ ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുന്നത്. തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. ഹോട്ടലിനെതിരെ വൻ പ്രതിഷേധവും അരങ്ങേറിയിരുന്നു.



