ഇംഫാല്‍: മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ശമനമില്ലാതെ തുടരുന്നു. (As unrest rages, MLAs skip Manipur CM-led meeting) സംഘര്‍ഷത്തിനിടെ പ്രക്ഷോഭകന്‍ വെടിയേറ്റ് മരിച്ചു. ജിരിബാം ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
|
സൈന്യമാണ് വെടിവച്ചതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാബുപാറ എന്ന സ്ഥലത്ത് ആക്രമിസംഘം കെട്ടിടങ്ങളും മറ്റും കൊള്ളയടിക്കുന്നതിനിടെയാണ് സുരക്ഷാ സേന എത്തിയത്. ജിരിബാമില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഓഫിസുകള്‍ തകര്‍ത്തു. ഇവിടത്തെ സ്വതന്ത്ര എം.എല്‍.എയുടെ വീടും ആക്രമിച്ചിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് ഫര്‍ണിച്ചറും പേപ്പറുകളും പുറത്തേക്കെറിത്ത് തീയിട്ടു.
ജിരിബാമില്‍ അഞ്ച് ക്രിസ്ത്യന്‍ പള്ളികളും ഒരു സ്‌കൂളും പെട്രോള്‍ പമ്പും 14 വീടുകളും എതിര്‍ വിഭാഗക്കാര്‍ കത്തിച്ചതായി കുക്കി-സോ സമിതിയായ ‘ഐ.ടി.എല്‍.എഫ്’ ആരോപിച്ചു. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കെട്ടിടങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സുരക്ഷസേനക്കായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. സംഘര്‍ഷം തുടങ്ങിയതുമുതല്‍ സംസ്ഥാനത്ത് 360 ചര്‍ച്ചുകള്‍ തകര്‍ത്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ യോഗത്തില്‍ ബിജെപി എംഎല്‍എമാരും പങ്കെടുത്തില്ല
അതിനിടെ മുഖ്യമന്ത്രി ബിരേന്‍ സിങ് വിളിച്ച് ചേര്‍ത്ത എന്‍ഡിഎ എംഎല്‍എമാരുടെ സുപ്രധാന യോഗത്തില്‍ പകുതിയോളം എംഎല്‍എമാര്‍ പങ്കെടുത്തില്ല. 45 എംഎല്‍എമാരില്‍ 27 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഗോത്ര വര്‍ഗ എംഎല്‍എമാരില്‍ 10 പേരും ഹാജരായില്ല. ഇതില്‍ എഴ് ബിജെപി എംഎല്‍എമാരും ഉള്‍പ്പെടും.
സംസ്ഥാനത്ത് അഫ്‌സ്പ പുനസ്ഥാപിച്ച നടപടി പിന്‍വലിക്കണമെന്ന് മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. ജിരിബാമില്‍ ആറംഗ മെയ്‌തേയി കുടുംബത്തെ കൊലപ്പെടുത്തിയ കുക്കി ‘തീവ്രവാദി’കള്‍ക്കെതിരേ കടുത്ത നടപടി വേണം, പ്രധാനപ്പെട്ട കേസുകള്‍ എന്‍ഐഎക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉയര്‍ത്തി.
60 അംഗ അസംബ്ലിയില്‍ കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എന്‍പിപി ഭരണസഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു നടപടി.
പുതിയ സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം തുടങ്ങി. മണിപ്പൂര്‍ പൊലീസെടുത്ത കേസുകള്‍ എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു.





