23
Sep 2023
Sun
23 Sep 2023 Sun

IPLല്‍ മികച്ച ഫോമില്‍: എന്നിട്ടും ദേശീയ ടീമിന് സഞ്ജു സാംസണെ വേണ്ട; അവഗണനയില്‍ മനംമടുത്ത് മലയാളി താരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഐ.പി.എല്ലില്‍ മികച്ച ഫോമില്‍ കളിച്ചിട്ടും ദേശീയ ടീമില്‍നിന്ന് തുടര്‍ച്ചയായി തഴയപ്പെടുന്നതില്‍ മനംമടുത്ത് മലയാളി താരം സഞ്ജു സാംസണ്‍.

അന്തിമ സ്‌ക്വാഡില്‍ ഇടംപിടിക്കാതിരുന്നതോടെ ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ ടീം ക്യാംപ് വിട്ട് മലയാളി താരം സഞ്ജു സാംസണ്‍ നാട്ടിലെത്തി. കെ.എല്‍. രാഹുല്‍ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേര്‍ന്നതോടെയാണ് സഞ്ജു സാംസണ്‍ നാട്ടിലേക്കു മടങ്ങിയത്. 17 അംഗ ഏഷ്യാ കപ്പ് സ്‌ക്വാഡിനൊപ്പം റിസര്‍വ് താരമായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. രാഹുലിന്റെ പരുക്കില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതുകൊണ്ടായിരുന്നു ബിസിസിഐയുടെ നീക്കം.

പരിശീലനത്തിനിടയില്‍ വീണ്ടും പരുക്കേറ്റതിനാല്‍ രാഹുല്‍ ടീമിനൊപ്പം ശ്രീലങ്കയിലേക്കു പോയിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു രാഹുലിന്റെ പരിശീലനം. ഫിറ്റ്‌നസ് വീണ്ടെടുത്ത് താരം ശ്രീലങ്കയിലെത്തിയതോടെ സഞ്ജു മടങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പറായി പരിശീലനം ആരംഭിച്ച രാഹുല്‍ ഇന്ന് പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ കളിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ പാക്കിസ്ഥാന്‍, നേപ്പാള്‍ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ രാഹുല്‍ കളിച്ചിരുന്നില്ല. ഇഷാന്‍ കിഷനായിരുന്നു ഈ കളികളില്‍ ഇന്ത്യയുടെ കീപ്പര്‍. പാക്കിസ്ഥാനെതിരായി തിളങ്ങിയ ഇഷാനെ രാഹുലിന്റെ വരവോടെ ബിസിസിഐ പുറത്തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പറല്ലാതെ, ബാറ്ററായി മാത്രം ഇഷാന്‍ കിഷനെ പരിഗണിക്കാനും സാധ്യതയുണ്ട്. ഏകദിന ലോകകപ്പിനുള്ള ടീമിലും രാഹുലും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. അതിലും സഞ്ജുവിനെ അവഗണിച്ചു. ഇതോടെ ശ്രീശാന്തിനു ശേഷം ലോകകപ്പ് കളിക്കുന്ന മലയാളി എന്ന നേട്ടം സഞ്ജുവിന് നഷ്ടപ്പെട്ടു.

അതേസമയം, തുടര്‍ച്ചയായി സഞ്ജുവിനെ അവഗണിക്കുന്നതില്‍ മലയാളികള്‍ക്കിടയില്‍ നിന്ന് മാത്രമല്ല രോഷം ഉയരുന്നത്. സഞ്ജുവിന് വേണ്ടി സമൂഹമാധ്യമങ്ങളിലും ശബ്ദം ഉയരുന്നുണ്ട്. സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഇത്രയേറെ ട്രെന്‍ഡിങ്ങായി മാറിയ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരമില്ല. വെറുമൊരു മലയാളിയോട് തോന്നുന്ന സ്‌നേഹമല്ല അത്. അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള ആദരവാണ് ആ സ്‌നേഹം. പ്രതിഭ ആവോളമുണ്ടെങ്കിലും അര്‍ഹമായ സ്ഥാനം സഞ്ജുവിന് ലഭിക്കുന്നില്ലെന്നാണ് മുറവിളി.

സമീപകാലത്തെ പ്രകടനം പരിഗണിച്ചാല്‍ ചില മോശം പ്രകടനങ്ങള്‍ വന്നിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. നിര്‍ണായകമായ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മികച്ച അവസരം ലഭിച്ചിട്ടും താരത്തിന് വേണ്ട വിധത്തില്‍ ഉപയോഗിക്കാനായില്ല. പക്ഷേ, കരിയറിലെ പ്രകടനം ഇതെല്ലാം കവച്ചുവെയ്ക്കും. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള എല്ലാ അര്‍ഹതയും സഞ്ജുവിനുണ്ടായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20യേക്കാള്‍ കൂടുതല്‍ ഏകദിനത്തിലാണ് സഞ്ജു തിളങ്ങിയത്. 13 ഏകദിനങ്ങളിലെ 12 ഇന്നിങ്‌സുകളില്‍നിന്നായി സഞ്ജു 375 റണ്‍സാണ് അടിച്ചെടുത്തത്. 55.71 ആണ് താരത്തിന്റെ ശരാശരി. മൂന്ന് അര്‍ധസെഞ്ചുറിയും നേടി. 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.