30
Dec 2023
Sat
30 Dec 2023 Sat

ക്ഷത്രിയരെയും ബ്രാഹ്മണരെയും സേവിക്കേണ്ടത് ശൂദ്രരെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ; വിവാദമായതോടെ മാപ്പും ഡിലീറ്റും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ക്ഷത്രിയരെയും ബ്രാഹ്മണരെയും സേവിക്കേണ്ടത് ശൂദ്രരുടെ കടമയാണെന്ന പരാമര്‍ശത്തിലൂടെ വിവാദത്തില്‍പ്പെട്ട് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. ഡിസംബര്‍ 26 ന് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ശര്‍മയുടെ വിവാദ പരാമര്‍ശം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വൈശ്യരുടെയും ശൂദ്രരുടെയും സ്വാഭാവിക കടമകളെ വിവരിക്കുന്നു എന്നായിരുന്നു കുറിപ്പില്‍ പരാമര്‍ശിച്ചത്. ഭഗവത് ഗീതയുടെ 18ാം അധ്യായത്തിലെ സന്യാസ് ജോഗിലെ 44ാം ശ്ലോകം ഉദ്ധരിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. കൃഷി, പശുവളര്‍ത്തല്‍, വ്യാപാരം എന്നിവ വൈശ്യരുടെ സ്വാഭാവിക കടമയാണ്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരെ സേവിക്കുന്നതാണ് ശൂദ്രരുടെ സ്വാഭാവിക കടമയെന്നുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

കുറിപ്പ് വിവാദമായതോടെ മാപ്പ് പറയുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഭഗവത്ഗീതയിലെ ശ്ലോകം വിവര്‍ത്തനം ചെയ്തതില്‍ സംഭവിച്ച പിഴവാണെന്നും അസമിലേത് ജാതിരഹിത സമൂഹമാണെന്നും ശര്‍മ പറഞ്ഞു.

‘ജാതിരഹിത സമൂഹത്തിന്റെ കൃത്യമായ ചിത്രമാണ് അസം സംസ്ഥാനം നല്‍കുന്നത്. അതിന് ആ മുന്നേറ്റത്തെ നയിച്ച മഹാപുരുഷ് ശ്രീമന്ത ശങ്കരദേവയോട് നന്ദി പറയുന്നു. പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സത്യസന്ധമായി ക്ഷമ ചോദിക്കുന്നു’, എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.