27
Dec 2024
Wed
27 Dec 2024 Wed
Shiromani Akali Dal (SAD) President Sukhbir Singh Badal

ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്. (Assassination Attempt On Sukhbir Badal) അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്ര കവാടത്തിലാണ് അകാലി ദള്‍ നേതാവായ ബാദലിന് നേരെ അക്രമി വെടിയുതിര്‍ത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിസരത്തുണ്ടായിരുന്നവര്‍ പ്രതിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. നാരായണ്‍ സിങ് എന്നയാളാണ് വെടിവെച്ചത്.

ഖാലിസ്താനി സംഘടനയായ ബാബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ മുന്‍ അംഗമാണ് നാരായണ്‍ സിങ്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ബാദലിന്റെ സമീപത്ത് നിന്ന ഏതാനും മീറ്റര്‍ അകലെയായിരുന്നു നാരായണ്‍ സിങ്. പൊടുന്നനെ പിസ്റ്റള്‍ എടുത്ത് വെടിവയ്ക്കുകയായിരുന്നു. എന്നാല്‍, സിവില്‍ ഡ്രസ്സിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു

സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച മതപരമായ ശിക്ഷ ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു സുഖ്ബീര്‍ സിങ് ബാദല്‍. 2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകള്‍ക്ക് പരിഹാരമായി സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണമെന്നും കാവല്‍ നില്‍ക്കണമെന്നുമായിരുന്നു ശിക്ഷ.

സിഖ്മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

ശിക്ഷയുടെ ഭാഗമായി അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിനുമുന്നില്‍ വീല്‍ചെയറില്‍ കുന്തവും പിടിച്ച് കാവലിരിക്കുന്ന ബാദലിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്നലെ പുറത്തുവന്നിരുന്നു. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കുക, കൈയില്‍ കുന്തവുമായി രണ്ടുദിവസം കാവല്‍ നില്‍ക്കുക, കഴുത്തില്‍ പ്ലക്കാഡ് ധരിക്കുക, ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങള്‍ ആലപിക്കുക തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിന് നല്‍കിയത്.

കൂടാതെ ബാദലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ് സിങ് ബാദലിന് സിഖ് സമൂഹത്തിന്റെ അഭിമാനം എന്ന നിലയില്‍ നല്‍കിയ ഫഖ്ര്‍ ഇ ക്വാം ബഹുമതി എടുത്തുകളഞ്ഞു.

ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 12 മണിമുതല്‍ 1 മണിവരെ ശുചിമുറികള്‍ വൃത്തിയാക്കാനായിരുന്നു ഇവര്‍ക്കുള്ള ശിക്ഷാനടപടി.