ബംഗളൂരു: കർണാടകയിൽ ദളിതർ മുടി വെട്ടാൻ എത്തിയപ്പോൾ ബാർബർ ഷോപ്പ് അടച്ചതായി പരാതി. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന സംഭവം കൊപ്പൽ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയുള്ള മുദ്ദബള്ളി ഗ്രാമത്തിൽ ആണ് നടന്നത്. ഇവിടത്തെ ബാർബർ ഷോപ്പിലേക്ക് ദളിത് സമുദായത്തിൽ ഉള്ളവർ എത്തിയപ്പോൾ, അവർക്ക് സേവനം ചെയ്തു കൊടുക്കാതെ ഷോപ്പ് അടച്ചിട്ടു എന്നാണ് റിപ്പോർട്ട്.
ദലിത് പുരുഷന്മാരെ സേവിക്കാൻ വിസമ്മതിക്കുന്ന ബാർബർമാർ സംബന്ധിച്ച റിപ്പോർട്ടുകൾ രണ്ട് മാസം മുമ്പും കർണാടകയിൽ നിന്ന് പുറത്തുവന്നിരുന്നു.
സംഭവത്തിൽ സ്വമേധയാ ഇടപ്പെട്ട കർണാടക പോലീസ്, തൊട്ടുകൂടായ്മയ്‌ക്കെതിരായ നിയമപ്രകാരം പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പോലിസ് ഇടപെട്ടതോടെ ദലിത് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകാൻ ബാർബർമാർ മനസ്സില്ലാമനസ്സോടെ സമ്മതിച്ചെന്നു ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. എങ്കിലും ഇപ്പോൾ ബാർബർമാർ വിവേചനപരമായ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു, മറ്റ് സമുദായങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ വീടുകൾ തിരഞ്ഞെടുത്ത് ദലിത് വീടുകളെ മനഃപൂർവ്വം ഒഴിവാക്കുന്നു എന്ന പരാതിയും ഉയർന്നു. ഇക്കാരണത്താൽ മുദ്ദബള്ളിയിലെ ദലിത് പുരുഷന്മാർ മുടിവെട്ടൽ, ഷേവിംഗ് തുടങ്ങിയ അടിസ്ഥാന പരിചരണ സേവനങ്ങൾക്കായി കൊപ്പൽ നഗരത്തിലേക്ക് പോകാൻ നിർബന്ധിതരാകുന്നു എന്ന് പത്രം റിപ്പോർട്ട് ചെയ്തു.
സംഭവം വലിയ പ്രതിഷേധം ആണ് ക്ഷണിച്ചു വരുത്തിയത്.
|
Barber shops shut down in Karnataka village after Dalits request haircuts





