ജിദ്ദ: സ്റ്റാർസ് അക്കാദമി ജിദ്ദ ഗ്രൗണ്ടിൽ നാല് ആഴ്ചകളിലായി നടന്നുകൊണ്ടിരുന്ന കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സിയുടെ ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. സമാപന ദിവസം സൗദി അറേബ്യയുടെ ഒളിമ്പ്യനും 2002 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ സാലിം അൽ അഹ്മാദി ഉദ്ത്ഘാടനം നിർവ്വഹിച്ചു. ബി.ആർ.സിയുടെ മുഖ്യ ഇവന്റായ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ഗാലക്സി ചാമ്പ്യൻമാരായി, ശക്തരായ ഹൊറൈസണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗാലക്സി വിജയകിരീടം സ്വന്തമാക്കിയത്.
|
തികച്ചും ആവേശഭരിതമായ ഫൈനൽ മത്സരത്തിൽ ഇരുടീമുകളും കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങൾ നടത്തി, കളി തുടങ്ങി ആറ് മിനുട്ടുകൾ പിന്നിട്ടപ്പോൾ ജരീർ നടത്തിയ മുന്നേറ്റം ഗാലക്സിയെ മുന്നിലെത്തിച്ചു, ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്നും ഇടതു വിങ്ങിലൂടെ അതിവേഗം മുന്നേറിയ ജരീർ അതിമനോഹരമായി പന്ത് വലയിലാക്കി. പത്തൊൻപതാം മിനുട്ടിൽ ഹൊറൈസണിന്റെ ഒരു മുന്നേട്ടത്തിൽ അനുകൂല കോർണർ ലഭിക്കുകയും, ക്യാപ്റ്റൻ ഷഫീർ എടുത്ത കോർണർ കിക്ക് ഗോളിൽ കലാശിക്കുകയും ചെയ്തു. സമനിലയുമായി രണ്ടാം പകുതി ആരംഭിച്ച ഇരു ടീമുകളും വിജയം തങ്ങൾക്കനുകൂലമാക്കാൻ കൈമേയ് മറന്നു പോരാടി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് എല്ലാവരും വിചാരിച്ച നിമിഷം കളിയുടെ ഇഞ്ചുറി ടൈമിൽ ഗാലക്സി ക്യാപ്റ്റൻ കഫീൽ വി.എസ്. എറിഞ്ഞ ത്രോ ബോൾ ചാപ്യൻപട്ടത്തിലേക്കുള്ള ഒരു സെല്ഫ് ഗോളിൽ അവസാനിക്കുകയും ചെയ്തു.
ടൂർണമെന്റിലെ ഏറ്റവും മികച്ച താരം, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്നിവക്ക് ജരീർ അർഹ്ഹനായി, കൂടാതെ മികച്ച ഗോൾ കീപ്പറായി നിസ്‌വർ ഹസ്സൻ, മികച്ച സ്റ്റോപ്പറായി ഷംജുൽ, മികച്ച മിഡ്‌ഫീൽഡറായി ഷഫീർ, മികച്ച ഫോർവേഡായി സാജിദ് കെ.എം. എമേർജിങ് പ്ലയർ ആയി സമീർ എന്നിവരും അർഹ്ഹരായി. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി നവാസ് എസ്. എമ്മിനെ തിരഞ്ഞെടുത്തു.
സാലിം അൽ അഹ്മാദി, ഹിഫ്‌സു റഹ്മാൻ, ലുക്കു, ആലു പി.വി., റിസ്‌വാൻ ഇഞ്ചു, ഫഹീം ബഷീർ, നാസർ മലബാരി, റഷീദ് സി.പി., ഹാഷിർ പി.ടി., ഹാഷിം ബി.വി. എന്നിവർ നിർവ്വഹിച്ചു. ശസ ഉമ്മറിന്റെ സ്വാഗതത്തോടെ ആരംഭിച്ച സമാപന ദിന പരിപാടികൾ ബി.ആർ.സി. പ്രസിഡണ്ട് ലുഖ്‌മാൻ റസാഖ് അധ്യക്ഷതയും സെക്രട്ടറി ഫിറോസ് മാലിക്ക് നന്ദിയും പറഞ്ഞു.


