|
മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയ സംഭവത്തിൽ ഷിൻഡെ വിഭാഗം ശിവസേനാ എംഎൽഎക്കെതിരെ പോലിസ് കേസ്. ബുൽധാന മണ്ഡലം എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദാനിനെതിരെയാണ് ബുൽദാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. (Case Against Shivsena MLA Sanjay Gaikwad for Threatening Rahul Gandhi).
രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നായിരുന്നു വാർത്താ സമ്മേളനം വിളിച്ചു ഇയാള് ഭീഷണിപ്പെടുത്തിയത്.
രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയായിരുന്നു ഭീഷണി.
മഹാരാഷ്ട്രയിലും രാജ്യം മുഴുവനും സംവരണത്തിനായുള്ള മുറവിളികൾ ഉയരുമ്പോഴാണ് രാഹുൽ ഗാന്ധി സംവരണം തന്നെ അവസാനിപ്പിക്കുമെന്ന് പറയുന്നതെന്നായിരുന്നു സഞ്ജയ് ഗെയ്‌ക്‌വാദിന്റെ ആരോപണം.

വിവാദ വാക്കുകൾ “ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ വിദേശത്ത് വെച്ച് സംസാരിച്ചു. കോൺഗ്രസിന്റെ യഥാർഥ മുഖം പുറത്താക്കുന്ന പ്രതികരണമായിരുന്നു ഇത്. സംവരണത്തെ എതിർക്കുന്നതിന്റെ മാനസികാവസ്ഥയാണ് ഇത് പ്രകടമാക്കുന്നത്. രാഹുലിന്റെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം പാരിതോഷികം നൽകാം’, ഗെയ്ക്‌വാദ് പറഞ്ഞു.
അതേസമയം, ഗെയ്ക്‌വാദിനെ തള്ളി മഹാരാഷ്ട്ര ബി.ജെ.പി. രംഗത്തെത്തി. സംസ്ഥാനത്ത് ശിവസേനയുടെ ഘടകക്ഷിയാണ് ബി.ജെ.പി. ഗെയ്‌ക്‌വാദിൻ്റെ അഭിപ്രായങ്ങളെ അംഗീകരിക്കാനാവില്ല. എന്നാൽ, പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നെഹ്റു സംവരണത്തെ എതിർത്തിരുന്നു എന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
ജോർജ്ടൗൺ സർവകലാശാലയിൽ നടന്ന വിദ്യാർഥികളുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. സംവരണം നിർത്തലാക്കണമെങ്കിൽ ഇന്ത്യ നീതിയുക്തമായ രാജ്യമാകണമെന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചത്. നിലവിൽ ഇന്ത്യയിലെ അവസ്ഥ അത്തരത്തിൽ അല്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ, രാഹുലിന്റെ പ്രസ്താവന വളച്ചൊടിച്ച് കോൺഗ്രസിനെതിരെ ആയുധമാക്കുകയായിരുന്നു സംഘ് പരിവാർ നേതാക്കൾ. രാഹുൽ സംവരണത്തിനെതിരെയാണ് സംസാരിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം.
Case Against Shiv Sena MLA fot Chop Rahul Gandhi’s Tongue comment


