ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും. സെൻട്രൽ ഡൽഹിയിലെ ലോദി റോഡിലുള്ള സിബിഐ ആസ്ഥാനത്ത് 11 മണിക്കാണ് ആപ്പ് കൺവീനർ ഹാജരാവുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കെജ്രിവാൾ എത്തുക.എഎപി എംപിമാരും ചില മന്ത്രിമാരും കെജ്രിവാളിന് പിന്തുണ അറിയിക്കാൻ എത്തും.
|
വൻ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ദൽഹിയിൽ ഉടനീളം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം സംഘടിപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
അടുത്ത കാലത്ത് ഭരണത്തിലിരിക്കവെ ഒരു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യം ചെയ്യലിന് എത്തുന്നത് ആദ്യമാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഫോണിലൂടെ വിളിച്ച് പിന്തുണ അറിയിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കെജ്രിവാളിനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.
മദ്യലോബിക്ക് അനുകൂലമായി നയം രൂപീകരിച്ച ഡൽഹി സർക്കാർ അഴിമതി നടത്തിയെന്നാണ് ആരോപണം. ചോദ്യം ചെയ്യലിന് ഹാജരാകാനൊരുങ്ങുന്ന കെജ്രിവാളിന് പ്രതിപക്ഷത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
സിബിഐയ്ക്ക് മുന്നിൽ ഹാജരാകുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു. നാളെ ദൽഹി സർക്കാർ ഒരു ദിവസത്തെ നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടിയിട്ടുണ്ട്. ‘ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ‘ചർച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്നാണ് സർക്കാറിന്റെ വിശദീകരണം. എന്നാൽ ഇത് നിയമലംഘനമാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.





