ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ചൈനീസ് കപ്പലിന് ശ്രീലങ്ക പ്രവേശനം അനുവദിച്ചു. ചൈനയുടെ ഗവേഷണ, സർവേ കപ്പലായ യുവാൻ വാങ് 5 ആണ് ശ്രീലങ്കയിൽ പ്രവേശിക്കുക. നേരത്തേ ഇന്ത്യയുടെ എതിർപ്പ് കണക്കിലെടുത്ത് ശ്രീലങ്ക ചൈനീസ് കപ്പലിനുള്ള പ്രവേശനാനുമതി നൽകുന്ന നീട്ടിയിരിക്കുകയായിരുന്നു.
|
ഇന്ത്യൻ സമുദ്രത്തിലെ ചൈനയുടെ സാന്നിധ്യം വർധിക്കുന്നതും ശ്രീലങ്കയ്ക്കു മേൽ അവർ സ്വാധീനം ചെലുത്തുന്നതും ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടുവർഷമായി ചൈന അതിർത്തിയിൽ തുടരുന്ന പ്രകോപനമാണ് ഇതിനു കാരണം.
യുവാൻ വാങ് 5 ഈ മാസം 11നായിരുന്നു ശ്രീലങ്കയിലെ ചൈനീസ് നിയന്ത്രണത്തിലുള്ള ഹമ്പൻടോട്ട തുറമുഖത്ത് എത്തേണ്ടിയിരുന്നത്. ഇതാണ് ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് നീട്ടിവച്ചത്.
ഈമാസം 16 മുതൽ 22 വരെയാവും ചൈനീസ് കപ്പൽ ഹമ്പൻടോട്ട തുറമുഖത്തുണ്ടാവുകയെന്ന് ശ്രീലങ്കൻ ഹാർബർ മന്ത്രി നിർമൽ പി സിൽവ അറിയിച്ചു. ശ്രീലങ്കൻ തീരത്തുനിന്ന് 1000 കിലോമീറ്റർ അകലെയാണ് ചൈനീസ് കപ്പൽ ഇപ്പോഴുള്ളതെന്നും ഇത് ഹമ്പൻടോട്ട ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീലങ്കൻ മന്ത്രി പറഞ്ഞു.
ഹമ്പൻടോട്ട തുറമുഖം 1.12 ബില്യൻ ഡോളറിന് 99 വർഷത്തേക്ക് ശ്രീലങ്ക ചൈനയ്ക്കു പാട്ടത്തിനു കൊടുത്തിരിക്കുകയാണ്. അതേസമയം ചൈനയുടെ യുവാൻ വാങ് 5 കപ്പൽ ബഹിരാകാശ, സാറ്റലൈറ്റ് ട്രാക്കിങ് ശേഷിയുള്ളതും ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളുള്ളുമാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.



