21
Jan 2023
Fri
21 Jan 2023 Fri

ഷിലോങ്: ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ വര്‍ദ്ധിച്ചുവരുന്ന ഹിന്ദുത്വ ആക്രമണത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി മേഘാലയിലെ ക്രിസ്ത്യന്‍ സംഘടനകള്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന മൗനത്തില്‍ സംഘടന പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഷിലോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാസി ജയന്തിയാ ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോറം (കെജെസിഎല്‍എഫ് ) എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് ചത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ അക്രമികള്‍ ഒരു പള്ളി തകര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് സംഘടന പ്രതിഷേധ പ്രകടനം നടത്തുകയും സര്‍ക്കാരിനെതിരേ രംഗത്ത് വരികയും ചെയ്തത്. ചില സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരേയും ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കെതിരേയും പള്ളികള്‍ക്കെതിരേയും നിരന്തരം ആക്രമണം അഴിച്ചുവിടുന്നു. ഇതിനെതിരേ ഭരണപക്ഷത്തുള്ളവര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് സംഘടന വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ചത്തീസ്ഗഡിലെ ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവടക്കം അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ക്രിസ്ത്യന്‍ മിഷണറിമാര്‍ ഗോത്രവര്‍ഗ്ഗക്കാരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുവെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ പള്ളികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ഇത് തടയാനെത്തിയ പോലിസുകാര്‍ക്കെതിരേയും അക്രമികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇപ്പോഴും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് പോലിസ് ക്യാപ് ചെയ്യുന്നുണ്ട്. അതിനിടെ സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ രണ്ട് ബിജെപി എംപിമാരെയും ഒരു എംഎല്‍എയെയും പോലിസ് തടഞ്ഞു.