30
May 2023
Sat
30 May 2023 Sat

ബെംഗളൂരു: കന്നഡ മണ്ണില്‍ താമര നിലനിര്‍ത്താനുള്ള ബിജെപി മോഹങ്ങള്‍ക്ക് തിരിച്ചടി. വന്‍ മുന്നേറ്റത്തോടെ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തു. ഏറ്റവും പുതിയ ഫലമനുസരിച്ച് 134 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി 66 ഇടത്തും ജെഡിഎസ് 22 സീറ്റുകളിലുമാണ് ജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ജഗദീഷ് ഷെട്ടര്‍ പരാജയപ്പെട്ടു. കര്‍ണാടക പിസിസ അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനകപുരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിനു പിന്നില്‍ മൂന്നാം സ്ഥാനത്താണ്. നിര്‍ണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 500, 1000 വോട്ടുകള്‍ മാത്രം ലീഡ് നിലയുള്ള 30 ല്‍ പരം സീറ്റുകളാകും അവസാന മണിക്കൂറുകളിലെ കക്ഷിനിലയില്‍ നിര്‍ണായകമാകുക. 7 മണ്ഡലങ്ങളില്‍ സ്വതന്ത്രരാണ് മുന്നില്‍. ഇവരില്‍ പലരും കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ല്‍ പരം വോട്ടിനു മുന്നിട്ടു നില്‍ക്കുന്നു. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കര്‍ണാടകയിലെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആവേശത്തിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. കര്‍ണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്.

ചിത്തപുര്‍ നിയോജക മണ്ഡലത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക ഖര്‍ഗെ വിജയിച്ചു. എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി രമാനഗരയില്‍ പരാജയപ്പെട്ടു. കനകപുരയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ വിജയിച്ചു. വിരാജ് പേട്ട നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.എസ്.പൊന്നണ്ണ വിജയിച്ചു.