സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണ വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും ഇനി താൻ കലോൽസവങ്ങളിലെ പാചകത്തിനില്ലെന്നും പഴയിടം മോഹനൻ നമ്പൂതിരി. നോൺ വെജ് വിവാദത്തിൽ തന്നെ ഭയം പിടികൂടി, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. കൗമാര കലോത്സവത്തിലെ ഭക്ഷണത്തിൽ പോലും വർഗീയതയും ജാതീയതയുടേയും വിഷവിത്തുകൾ വാരിയെറിയുന്ന കാലഘട്ടമാണിതെന്നും പഴയിടം ആരോപിച്ചു.
|
ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. പുതിയകാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഈയൊരു സാഹചര്യത്തിൽ കലോത്സവ വേദികളിലെ പാചകത്തിന് ഇനിമുതലുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിയേയും അയാളുടെ സാഹചര്യങ്ങളേയും ചളിവാരിയെറിയുകയാണ് ഇപ്പോൾ ചെയ്യുന്നത്. പഴയിടം എന്നത് ഒരു വെജ് ബ്രാൻഡ് തന്നെയാണ്. പുതിയകാലത്തിൻറെ കലവറകളിൽ പഴയിടത്തിൻറെ സാന്നിധ്യം ആവശ്യമില്ല. മാംസഭക്ഷണം ഉൾക്കൊള്ളിക്കുന്നില്ലെങ്കിലും കലോത്സവത്തിന് ഇനി താനുണ്ടാവില്ലെന്ന് പഴയിടം വ്യക്തമാക്കി.
ഇതുവരെ ഏകദേശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അവരുടെ അനുഗ്രഹം മാത്രം തനിക്ക് മതിയെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. കൗമാരസ്വപ്നങ്ങൾ ആടിത്തിമർത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകുന്ന ഒരു ഭക്ഷണശാലയിൽ ഇത്തരം വിഷവിത്തുകൾ വാരിയെറിഞ്ഞ് കൊടുത്തിട്ട് നിൽക്കുന്ന സ്ഥലങ്ങളിൽ തൻറെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നോൺവെജ് പാചകത്തിന് തനിക്ക് പ്രത്യേക ടീമുണ്ടെന്നും അവരാണ് നോൺ വെജ് വിഭവങ്ങൾ വയ്ക്കുന്നതെന്നും കലോൽസവങ്ങളിൽ മാംസാഹാരം വിളമ്പുന്നതിന് താൻ എതിരല്ലെന്നും പഴയിടം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മോഹനൻ നമ്പൂതിരിയുടെ പ്രതികരണത്തിനു പിന്നാലെ അടുത്തവർഷം മുതൽ സ്കൂൾ കലോൽസവങ്ങളിൽ നോൺ വെജ് ഭക്ഷണം ഉണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.



