17
Jul 2023
Sat
17 Jul 2023 Sat

കൊച്ചി: രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും കുഞ്ചാക്കോ ബോബന്‍ പദ്മിനി എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായില്ലെന്ന് നിര്‍മാതാവ് സുവിന്‍ വര്‍ക്കി. സിനിമയുടെ റോ ഫുട്ടേജ് കണ്ട് വിധിയെഴുതിയ താരത്തിന്റെ ഭാര്യ ഏര്‍പ്പെടുത്തിയ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് പ്രൊമോഷന്‍ പ്ലാന്‍ മുഴുവനായി തള്ളിക്കളഞ്ഞു. അത് തന്നെയാണ് താരത്തിന്റെ ഇതിന് മുന്‍പുള്ള രണ്ട് മൂന്ന് നിര്‍മാതാക്കള്‍ക്കും സംഭവിച്ചത്. കുഞ്ചാക്കോ ബോബന്‍ കോ പ്രൊഡ്യൂസറായ സിനിമകള്‍ക്ക് ഈ ഗതി സംഭവിക്കില്ലെന്നും എല്ലാ ഇന്റര്‍വ്യുവിലും അയാള്‍ ഇരിക്കുകയും എല്ലാ ടിവി ഷോയിലും ഗസ്റ്റായി പങ്കെടുക്കുകയും ചെയ്യുമെന്നും സുവിന്‍ വര്‍ക്കി ഇന്‍സ്റ്റഗാമില്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുവിന്‍ വര്‍ക്കിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:

”പദ്മിനി ഞങ്ങളെ സംബന്ധിച്ചടുത്തോളം ലാഭത്തിലാണ്. ബോക്‌സ് ഓഫീസ് നമ്പര്‍ എന്തായാലും സിനിമ ലാഭത്തിലാണ്. കാര്യക്ഷമമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സെന്ന ഹെഗ്‌ഡെയ്ക്കും ശ്രീരാജ് രവീന്ദ്രനും മറ്റ് അണിയറപ്രവര്‍ത്തകരും വിചാരിച്ചതിലും ഏഴ് ദിവസം മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സിനിമയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം ഫിലിം മേക്കറെ സംബന്ധിച്ച് ആവശ്യമാണ്. അതിന് വേണ്ടി പ്രേക്ഷകരെ തിയറ്ററിലേക്കെത്തിക്കാന്‍ പ്രധാന അഭിനേതാവിനെ നമുക്ക് ആവശ്യമായിരുന്നു. പക്ഷേ രണ്ടരക്കോടി രൂപ വാങ്ങിയ പ്രധാന താരം ഒരു ഇന്റര്‍വ്യുവിനും പ്രൊമോഷണനും ഭാഗമായില്ല. 25 ദിവസത്തിന് രണ്ടരക്കോടി പ്രതിഫലം വാങ്ങിയ അയാള്‍ക്ക് സിനിമ പ്രൊമോട്ട് ചെയ്യുന്നതിനേക്കാള്‍ യൂറോപ്പില്‍ കൂട്ടുകാരുമായി ആഘോഷിക്കാനാണ് താത്പര്യം.

സിനിമകള്‍ തിയറ്ററില്‍ ഓടുന്നില്ലെന്ന് എക്‌സിബിറ്റേഴ്‌സ് സമരം ചെയ്യുന്ന സമയത്ത് , എന്തുകൊണ്ട് സിനിമകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നതും വിഷയമാണ്. അഭിനേതാക്കള്‍ക്കും അവര്‍ ഭാഗമായ സിനിമകളില്‍ ഉത്തരവാദിത്തമുണ്ട്. 200ലധികം സിനിമകള്‍ പുറത്തിറങ്ങുന്ന ഒരു വര്‍ഷം നിങ്ങള്‍ പ്രേക്ഷകരെ സിനിമ കാണാന്‍ ആകര്‍ഷിക്കേണ്ടതായിട്ടുണ്ട്. ഇതൊരു ഷോ ബിസിനിസാണ്, അതില്‍ പ്രേക്ഷകരുടെ തീരുമാനം അനുസരിച്ചാണ് നിങ്ങളുടെ നിലനില്‍പ്പ്. അത് ദാനമായി കാണരുത്. എല്ലാത്തിനുമപ്പറും സിനിമയുടെ മാജിക് എന്താണെന്നാല്‍ കണ്ടന്റ് എപ്പോഴും വിജയിക്കും. നിര്‍മാതാക്കളുടെ അസോസിയേഷനില്‍ താരത്തിന് വേണ്ടി വാദിച്ച നിര്‍മാതാക്കളായ സുഹൃത്തുക്കള്‍ക്ക് നന്ദി.”- സുവിന്‍ വര്‍ക്കി കുറിച്ചു.